Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്.
പാകിസ്താൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.
2 ദിവസത്തെ ഇടവേളയിൽ രണ്ടാമത്തെ ഇന്ത്യൻ സൈനികനാണ് പാക് ആക്രമണത്തിൽ ജീവൻ നഷ്ടമാവുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചിൽ നടന്ന പാക് ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേശ് കുമാർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാർ അനുമതി നല്കിയിട്ടുണ്ട്. ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി. സൈന്യത്തിൻ്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല. ആകെയുള്ള 32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിൻ്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, ആൻഡമാൻ നിക്കോബാർ കമാൻഡുകളിലും ആർമി ട്രെയിനിങ് കമാൻഡിലും നിയോഗിക്കാനാണ് നീക്കം.