29 C
Trivandrum
Friday, November 7, 2025

ഇന്ദിരാ ഗാന്ധിയുടെയും മകൻ്റെയും ക്രൂരതകൾ വിവരിച്ച് ശശി തരൂർ; ലേഖനം വിവാദമാകുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകൾ വിവരിച്ച് ലേഖനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ രംഗത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൻ്റെ അര നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ ബി.ജെ.പി. അതിനെ പ്രധാന പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനിടെയാണ് ശശി തരൂരിൻ്റെ ഈ പുതിയ ലേഖനം.

മലയാളം, ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് ശശി തരൂർ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകൾ വിശദീകരിച്ച് ലേഖനമെഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥയെ നമ്മുടെ നാടിൻ്റെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിൻ്റെ പാഠം നമ്മൾ ഉൾക്കൊള്ളണമെന്നും തരൂർ ലേഖനത്തിൽ ഓർമ്മപ്പെടുത്തുന്നു.

21 മാസത്തോളം മൗലികാവകാശങ്ങൾ പൂർണമായും റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് ഭരണകൂടം മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ അതിഭീകരമായ അടിച്ചമർത്തപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായിയെന്നും തരൂർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചു നിന്നുവെന്നും 50 വർഷങ്ങൾക്കിപ്പുറവും ആ കാലഘട്ടം ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നുവെന്നും തരൂർ ലേഖനത്തിൽ വ്യക്തമാക്കുന്നു.

അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ തരൂർ ലേഖനത്തിൽ സമ്മതിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമായി തരൂർ ലേഖനത്തിൽ ഉയർത്തിക്കാട്ടുന്നു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയെന്നും തരൂർ പറയുന്നു. സർക്കാരിന് അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ലയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കിയെന്നും, പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചുവെന്നും തരൂർ പറയുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി ജനങ്ങൾ അതു പ്രകടിപ്പിക്കുകയും ചെയ്തുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.


ലേഖനത്തിൻ്റെ പൂർണ്ണരൂപം

Recent Articles

Related Articles

Special

Enable Notifications OK No thanks