Follow the FOURTH PILLAR LIVE channel on WhatsApp
പത്തനംതിട്ട: കോണ്‍ഗ്രസ് പാർട്ടി സംഘടിപ്പിച്ച പരിപാടിയില്‍ എസ്.എഫ്.ഐയെ പുകഴ്ത്തി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തിയായിരുന്നു പി.ജെ.കുര്യൻ്റെ രൂക്ഷവിമർശനം. എസ്.എഫ്.ഐ. സമരങ്ങളെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചും പി.ജെ.കുര്യന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ വിവാദമാകുകയാണ്.
എസ്.എഫ്.ഐ. നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി.ജെ.കുര്യൻ്റെ വിമർശനം. എസ്.എഫ്.ഐയുടെ സര്‍വകലാശാല സമരം കണ്ടില്ലേ, എന്നും അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടി.വിയില്‍ ഉണ്ടാകും. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം എന്നും കുര്യന്‍ ചോദിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും പി.ജെ.കുര്യന്‍ കുറ്റപ്പെടുത്തി. ആരോടും ആലോചിക്കാതെയാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ 3 നിയമസഭാ സീറ്റുകളില്‍ യു.ഡി.എഫ്. ജയിക്കുമായിരുന്നു. സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ ഇത്തവണ അപകടം ഉണ്ടാകുമെന്നും കുര്യന്‍ മുന്നറിയിപ്പ് നൽകി.























