Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഡൽഹിയിൽ ട്രിപ്പ്ൾ എഞ്ചിൻ സർക്കാരെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ബി.ജെ.പി. കേന്ദ്ര സർക്കാരിനും ഡൽഹി സംസ്ഥാന സർക്കാരിനും പിന്നാലെ ഡൽഹി മേയർ സ്ഥാനവും പാർട്ടി പിടിച്ചെടുത്തു. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡൽഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണം ബി.ജെ.പിയുടെ കൈയിലാവുന്നത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും പരസ്പരം പോരടിച്ചത് ബി.ജെ.പിയുടെ വഴിതുറന്നു.
ബി.ജെ.പിയുടെ രാജ ഇഖ്ബാല്‍ സിങ് ഡല്‍ഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 133 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍ദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് വിജയം. 8 വോട്ടുകള്‍ മാത്രമാണ് മന്‍ദീപ് സിങ്ങിന് നേടാനായത്. 1 വോട്ട് അസാധുവായി. കോണ്‍ഗ്രസ് നേതാവ് ആരിബ ആസിഫ് ഖാന്‍ നാമനിര്‍ദ്ദേശം പിന്‍വലിച്ചതോടെ ബി.ജെ.പിയുടെ ജയ് ഭഗവാന്‍ യാദവ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതാണ് ബി.ജെ.പിക്ക് നേട്ടമായത്. 250 അംഗ കോർപറേഷനിൽ 12 അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്. ശേഷിക്കുന്ന 238 അംഗങ്ങളിൽ ബി.ജെ.പിക്ക് 117 കൗൺസിലർമാരുള്ളപ്പോൾ എ.എ.പിക്ക് 113 പേരുടെ പിന്തുണയാണുള്ളത്. എ.എ.പിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിൽ ബി.ജെ.പിക്ക് വിജയിക്കാനാവുമായിരുന്നില്ല.