Follow the FOURTH PILLAR LIVE channel on WhatsApp
കൊൽക്കത്ത: ബംഗാളിലെ കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. പ്രതിക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്.
ഈ കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വിധിയിൽ ഓർമപ്പെടുത്തി.
17 ലക്ഷം രൂപ നഷ്ടപരിഹാരമായി പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകണമെന്ന് കോടതി വിധിച്ചു. എന്നാൽ, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. പ്രതി സഞ്ജയ് റോയിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായത്തിൽ കോടതി പറഞ്ഞു.
താൻ നിരപരാധിയാണെന്ന് പ്രതി സഞ്ജയ് റോയി കോടതിയിൽ ആവർത്തിച്ചു. വിധിവായിക്കുന്നതിന് മുമ്പ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി.