ബംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തി. ഇതോടെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനാന്തര സർവിസുകളിലെ ടിക്കറ്റ് നിരക്കും 100–120 രൂപ വരെ വർധിച്ചു. ഇത് മലബാറിലെ യാത്രക്കാരെയാണ് പ്രധാനമായും ദോഷകരമായി ബാധിക്കുക.
Follow the FOURTH PILLAR LIVE channel on WhatsApp
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗത കരാർ പ്രകാരം ഒരു സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് ഉയർത്തിയാൽ മറ്റു സംസ്ഥാനങ്ങളുടെ സർവിസുകളും അതിന് ആനുപാതികമായി നിരക്ക് ഉയർത്തേണ്ടതുണ്ട്. ഇതനുസരിച്ചാണ് കർണാടകത്തിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ നിരക്കും ഉയർന്നത്.
കർണാടകത്തിലൂടെ ഓടുന്ന ദൂരത്തിനനുസരിച്ചാണു ടിക്കറ്റ് നിരക്ക് ഉയർത്തിയത്.
പുതുക്കിയ ടിക്കറ്റ് നിരക്ക്
- ആദ്യത്തെ 2 കിലോമീറ്റർ – 6 രൂപ (മുതിർന്ന പൗരൻമാർക്ക് 5 രൂപ, കുട്ടികൾക്ക് 3 രൂപ)
- 4 കിലോമീറ്റർ – 12 രൂപ
- 6 കിലോമീറ്റർ – 18 രൂപ
- 8–10 കിലോമീറ്റർ – 23 രൂപ
- 12–14 കിലോമീറ്റർ – 24 രൂപ
- 16–18 കിലോമീറ്റർ – 28 രൂപ
- 20–40 കിലോമീറ്റർ – 30 രൂപ
- 30–50 കിലോമീറ്റർ – 32 രൂപ
മൈസൂരു, സേലം വഴിയുള്ള സർവിസുകളിലെ പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ വന്നു. സേലം വഴിയുള്ള സർവിസുകൾ ബംഗളൂരു അതിർത്തിയായ അത്തിബലെ വരെ മാത്രമേ കർണാടകയിലൂടെ സർവിസ് നടത്തുന്നുള്ളൂ. അതേസമയം, മൈസൂരു വഴിയുള്ള സർവിസുകൾ കർണാടകയിലൂടെ കൂടുതൽ ദൂരം സർവിസ് നടത്തുന്നതിനാൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളിലെ നിരക്കിലാണ് കൂടുതൽ വ്യത്യാസം വന്നത്.