Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബൈക്ക് യാത്രികരുടെ മുകളിൽ ആകാശത്തു നിന്ന് ‘അജ്ഞാത യന്ത്രം’ പതിച്ചത് അല്പനേരം പരിഭ്രാന്തിക്കിടയാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ഐ.എസ്.ആർ.ഒയുടെ അന്തരീക്ഷ പഠന ഉപകരണമാണെന്നു മനസ്സിലാക്കിയതോടെയാണ് ആശങ്കകൾ ഒഴിഞ്ഞത്.
ഉപകരണത്തിന് ഭാരം ഇല്ലാത്തതിനാൽ ബൈക്ക് യാത്രികർക്ക് പരുക്കേറ്റില്ല. എന്തോ തങ്ങളുടെ മേൽ വീണതു മനസ്സിലാക്കിയ ബൈക്ക് യാത്രികർ നിലത്തിറങ്ങി പരിശോധിച്ചപ്പോൾ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇതോടെ പരിഭ്രാന്തിയിലായി.
ഉടനെ സ്‌ഥലത്തെത്തിയ പള്ളിക്കൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇത് ഐ.എസ്.ആർ.ഒയുടെ ഉപകരണം ആണെന്ന് മനസ്സിലായി. ‘ഐ.എസ്.ആർ.ഒ.’ എന്നും ‘പൊട്ടിത്തെറി, അപകടം എന്നിവ ഉണ്ടാക്കില്ല’ എന്നും ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാരുടെ പരിഭ്രാന്തി മാറിയത്. ഹൈഡ്രജൻ ബലൂണിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്.
അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്‌ഥ, കാറ്റ്, മഴ, ഇടി,മിന്നൽ ന്യൂനമർദം എന്നിവയെ കുറിച്ചും അറിയാൻ ഐ.എസ്.ആർ.ഒ. എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണിൽ ഇത്തരത്തിൽ യന്ത്രം അന്തരീക്ഷത്തിൽ അയയ്ക്കാറുണ്ട്. സാധാരണ കടലിൽ പതിക്കാറുള്ള ഉപകരണം പ്രതികൂല കാലാവസ്ഥയുള്ളപ്പോൾ കരയിൽ പതിക്കാറുണ്ട്. ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രം ആയതിനാൽ ജനവാസ മേഖലയിൽ വീണാലും അപകടം ഉണ്ടാക്കാറില്ലെന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കി.
പള്ളിക്കൽ സ്റ്റേഷനിൽ സൂക്ഷിച്ച ഉപകരണം അധികൃതർക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.































