Follow the FOURTH PILLAR LIVE channel on WhatsApp
ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കശ്മീരികളില്‍നിന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന വാദവുമായി ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആർ.എഫ്.) രംഗത്തെത്തി. കശ്മീരിൽ 3 ഭീകരരുടെ വീടുകൾ കൂടി സുരക്ഷാസേന തകർത്തു.
പാക് ഭീകരസംഘടനയായ ലഷ്‌കർ എ തോയ്ബയുമായി ബന്ധമുള്ള ടി.ആർ.എഫ്. നേരത്തേ പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് സംഘടന നിഷേധിച്ചു.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രത്യക്ഷപ്പെട്ട സന്ദേശം അനധികൃതമായി മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നാണ് ടി.ആർ.എഫിൻ്റെ പുതിയ വിശദീകരണം. ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന് ശേഷം തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ മറ്റൊരോ നുഴഞ്ഞുകയറ്റം നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് ടി.ആർ.എഫ്. പറഞ്ഞു.
അതേസമയം, കശ്മീരില്‍ സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കശ്മീരിലെ 5 ഭീകരരുടെ വീടുകള്‍ ഇതുവരെ സുരക്ഷാസേന തകര്‍ത്തു. ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് അഹമദ് കുറ്റേ ഉള്‍പ്പെടെയുള്ള ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. വ്യാഴാഴ്ച രാത്രി 2 ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് 3 ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തത്.
ഷാഹിദ് അഹമദിൻ്റെ ഷോപ്പിയാനിലെ ഛോട്ടിപോര ഗ്രാമത്തിലെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ 4 വര്‍ഷമായി ഇയാള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ഇഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖിൻ്റെ പുല്‍വാമയിലെ ഇരുനിലവീടും വെള്ളിയാഴ്ച രാത്രി തകര്‍ത്തിരുന്നു. 2018ല്‍ പാകിസ്താനില്‍ പോയി പരിശീലനം നേടിയ ഭീകരനാണ് ഇഹ്‌സാന്‍ ഉള്‍ ഹഖ്.
ശനിയാഴ്ച കശ്മീരിലെ കുല്‍ഗാമില്‍നിന്ന് ഭീകരരെ സഹായിച്ച 2 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുല്‍ഗാമിലെ തോക്കെര്‍പോര മേഖലയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ഭീകരര്‍ക്ക് സഹായം നല്‍കിയവരാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.