Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കാണ് കേരള സർവകലാശാല ആസ്ഥാനം വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. സർവകലാശാല രജിസ്ട്രാറെ മാറ്റി കൊണ്ട് വി.സി. മോഹനൻ കുന്നുമ്മൽ ഉത്തരവ് ഇറക്കാൻ ശ്രമിച്ചെങ്കിലും സർവകലാശാല ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ ഉത്തരവ് പുറത്തിറക്കാൻ തയാറായില്ല.
സർവകലാശാല നിയമപ്രകാരം രജിസ്ട്രാറെ മാറ്റാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. അതുകൊണ്ട് തന്നെ ചാൻസലർ കൂടിയായ ഗവർണറുടെ വി.സി. മോഹനൻ കുന്നുമ്മലിൻ്റെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ജീവനക്കാരും വ്യക്തമാക്കുന്നത്. അതോടൊപ്പം രജിസ്ട്രാർ അനിൽകുമാറിനെ ഓഫീസിൽ എത്തുന്നതിൽ നിന്ന് തടയണമെന്ന വി.സിയുടെ നിർദേശവും നടപ്പായില്ല. രജിസ്ട്രാർ പതിവു പോലെ ഓഫീസിൽ എത്തി ജോലിയിൽ പ്രവേശിച്ചു.
വ്യാഴാഴ്ച ഡി.വൈ.എഫ്.ഐ. സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന എസ്.എഫ്.ഐ. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സർവകലാശാലകളെ കാവിവത്കരിക്കുന്ന സംഘപരിവാർ-ഗവർണർ നീക്കം എന്ത് വില കൊടുത്തതും തടയുമെന്നാണ് ഇടതു സംഘടകളുടെ പ്രഖ്യാപനം.


























