Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് ബന്ധം വഷളായിരിക്കുന്നതിനിടെ ബി.എസ്.എഫ്. ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താന്‍. 182ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ.സിങ്ങിനെയാണ് പഞ്ചാബ് അതിര്‍ത്തിയില്‍വെച്ച് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.
പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ ബി.എസ്.എഫ്. ജവാൻ്റെ ചിത്രം പാകിസ്താൻ പുറത്തുവിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ.സിങ് അതിര്‍ത്തി കടന്നുവെന്നാണ് പാക് ആരോപണം. ഇദ്ദേഹം കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ.സിങ് അബദ്ധത്തിൽ പാകിസ്താൻ്റെ ഭാഗത്തേക്ക് കടന്നതാവാമെന്നാണ് വിലയിരുത്തൽ. ജവാനെ സുരക്ഷിതമായി വിട്ടുകിട്ടാനായി ഫ്‌ളാഗ് മീറ്റിങ് വിളിച്ചിട്ടുണ്ട്.