Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിലേക്കെത്തിക്കാൻ സമ്മർദ്ദം ശക്തമാക്കി പി.വി.അൻവർ. ബുധനാഴ്ച കോൺഗ്രസ് നേതാക്കൾ അൻവറുമായി നടത്തുന്ന ചർച്ചയിൽ മുന്നണി പ്രവേശം സാധ്യമല്ലെങ്കിൽ പിന്തുണയില്ലെന്ന നിലപാട് അൻവർ അറിയിക്കും. അൻവറിനോട് അടുപ്പമുള്ളവർ തന്നെയാണ് ഇക്കാര്യം ചർച്ചയാക്കിയത്.
അൻവറിനെ യു.ഡി.എഫിലെടുക്കാൻ തടസ്സങ്ങളില്ലെന്നും തൃണമൂൽ കോൺഗ്രസിനെ പാർട്ടിയെന്ന നിലയിൽ ആ രീതിയിൽ കാണാനാവില്ലെന്നുമാണ് യു.ഡി.എഫ്. നേതൃത്വം അൻവറിനെ അറിയിച്ചിരിക്കുന്നത്. തൃണമൂലില്ലാതെ യു.ഡി.എഫിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അൻവർ. അൻവർ ഒറ്റയ്ക്ക് യു.ഡി.എഫുമായി സഹകരിക്കില്ലെന്നും ടി.എം.സിയെ മുന്നണിയുടെ ഭാഗമാക്കണമെന്നുമാണ് തൃണമൂൽ കോൺഗ്രസ് മലപ്പുറം കോ-ഓർഡിനേറ്റർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്.
പി.വി.അൻവർ യു.ഡി.എഫുമായി സഹകരിക്കാമെന്ന് നേരത്തെതന്നെ അറിയിച്ചിട്ടുണ്ടെന്നും മുന്നണിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചകൾ വേണമെന്നുമാണ് നിലമ്പൂർ മണ്ഡലത്തിൻ്റെ ചുമതലയുള്ള എ.പി.അനിൽകുമാർ എം.എൽ.എ. പറയുന്നത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടും അൻവർ കഴിഞ്ഞ ദിവസം അനിൽകുമാറുമായി ചർച്ച നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയാണെന്നിരിക്കെ ആ പാർട്ടിയെ യു.ഡി.എഫിൻ്റെ ഘടക കക്ഷിയാക്കിയെടുക്കാൻ കോൺഗ്രസിനകത്തും യു.ഡി.എഫ് നേതാക്കളുമായും ചർച്ച വേണെമെന്നും അതിന് ശേഷം മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്നും അനിൽകുമാർ അൻവറിനെ അറിയിച്ചു.
ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ അൻവർ സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനുള്ള സാധ്യതയും അദ്ദേഹത്തിൻ്റെ അനുയായികൾ ചർച്ചയാക്കുന്നുണ്ട്. മണ്ഡലത്തിൽ അൻവർ സ്ഥാനാർത്ഥിയായി പ്രഖ്യാപനം നടത്തിയാൽ യു.ഡി.എഫിന് വിജയസാധ്യത പ്രതിസന്ധിയിലാവും എന്നതുറപ്പാണ്. അതിനാലാണ് ഈ സമ്മർദ്ദതന്ത്രം അൻവറും കൂട്ടാളികളും പയറ്റുന്നത്.