Follow the FOURTH PILLAR LIVE channel on WhatsApp
മധുര: കത്തോലിക്കാ സഭയുടെ സ്വത്തിനെക്കുറിച്ച് ഓർഗനൈസർ ലേഖനത്തിൽ വന്ന അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർ.എസ്.എസിൻ്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർ.എസ്.എസിൻ്റെ യഥാർത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.