Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻ്റസ്ട്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ.) ഇന്ത്യൻ നാവികസേനയിൽ നിന്ന് 36 കോടി രൂപയുടെ പുതിയ കരാർ. എസ്.ഐ.എഫ്.എല്ലിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ ആണിത്.
എസ്.ഐ.എഫ്.എല്ലിന് ഓർഡർ ലഭിച്ച കാര്യം വ്യവസായ മന്ത്രി പി.രാജീവാണ് അറിയിച്ചത്. അന്തർവാഹിനികൾക്കുൾപ്പെടെ ഫോർജിങ്ങുകൾ നിർമ്മിച്ചുനൽകിയിട്ടുള്ള സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 77 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ് 100 കോടി കടത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധം, എയ്‌റോസ്‌പേസ്, എണ്ണ, വാതക വ്യവസായം എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങൾക്കായി സങ്കീർണ്ണവും നിർണായകവുമായ ഫോർജിങ്ങുകളുടെ നിർമ്മാതാക്കളാണ് എസ്.ഐ.എഫ്.എൽ. ആണവ പദ്ധതികൾക്കായി വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണിത്. ഏറോസ്‌പേസിനായുള്ള ഫോർജിങ്ങുകളുടെയും പൂർത്തിയായ ഘടകങ്ങളുടെയും ലോകോത്തര നിർമ്മാതാക്കള്‍ എന്ന നിലയിൽ എസ്.ഐ.എഫ്.എൽ. ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ജനീവ ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസർച്ചിൽ നിന്ന് അടുത്തിടെ എസ്.ഐ.എഫ്.എല്ലിന് പുതിയ ഓർഡർ ലഭിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ അംഗമായിട്ടുള്ള യൂറോപ്യൻ യൂണിയൻ ന്യൂക്ലിയർ റിസേർച്ചിൽ നിന്ന് ആദ്യമായാണ് കേരളത്തിൽ നിന്നുള്ള സ്ഥാപനത്തിന് ന്യൂക്ലിയർ പ്രൊജക്റ്റിനാവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിക്കുന്നത്.
നിലവിൽ അമേരിക്ക, ഖത്തർ, തുർക്കി, സൗദി അറേബ്യ, പോളണ്ട്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കുന്ന എസ്.ഐ.എഫ്.എല്ലിന് കൂടുതൽ ഓർഡറുകൾ ലഭിക്കാനും ഈ നേട്ടം സഹായകമാകും.