ഡെറാഡൂൺ: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ് -യു.സി.സി.) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു.സി.സി. പോർട്ടൽ തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും.
2024 ഫെബ്രുവരി 7നാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ യു.സി.സി. ബിൽ അവതരിപ്പിച്ച് പാസാക്കിയത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ 70 എം.എൽ.എമാരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ബി.ജെ.പി. 47, കോൺഗ്രസ് 19, ബി.എസ്.പി. 2, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് ഉത്തരാഖണ്ഡ് നിയമസഭയിലെ കക്ഷി നില. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി.
കഴിഞ്ഞ ബുധനാഴ്ച സർക്കാർ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച വിജ്ഞാപനമിറക്കി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റ നിയമമാകും തിങ്കളാഴ്ച മുതൽ ബാധകമാക്കുക. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്‍റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.
ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു.സി.സി. പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുകയാണ് യു.സി.സിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
അതേസമയം നിയമസഭയിൽ ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷം പുറത്ത് യു.സി.സിക്കെതിരെ എതിർപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. യു.സി.സി. നടപ്പാക്കുക അസാധ്യമാണെന്നും മതാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച പ്രധാനമന്ത്രി സംസ്ഥാനത്തെത്താനിരിക്കെയാണ് നടപടികൾ തിരക്കിട്ട് പൂർത്തിയാക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി പാർട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.