കല്പറ്റ: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം.വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ.ഗോപിനാഥൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. 2 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അപ്പച്ചനെയും ഗോപിനാഥനെയും ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘം മേധാവി ബത്തേരി ഡിവൈ.എസ്. പി. കെ.കെ.അബ്ദുൾ ഷെരീഫിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ ഒന്നാം പ്രതിയായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവുനൽകിയിരുന്നു. വ്യാഴം മുതലുള്ള 3 ദിവസങ്ങളിൽ എം.എൽ.എ. ചോദ്യംചെയ്യലിന് ഹാജരാകും.
ചോദ്യം ചെയ്യുന്നതിനിടെ അപ്പച്ചനെയും കൂട്ടി ചൊവ്വാഴ്ച പൊലീസ് ഡി.സി.സി. ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ദിവസം ചോദ്യം ചെയ്യലിനിടെ ഗോപിനാഥന്റെ വീട്ടിൽ നിന്നും ചില രേഖകൾ പൊലീസ് ശേഖരിച്ചു. പൊലീസ്, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്.
വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, ഡി.സി.സി. മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചു.
വിജയന്റെ മുറിയിൽനിന്ന് ലഭിച്ച ഡയറിക്കുറിപ്പിൽ 1.5 കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 14 ബാങ്കുകളിൽനിന്ന് അക്കൗണ്ട് വിവരങ്ങൾ പ്രത്യേകസംഘം തേടുകയും ചെയ്തു. ബത്തേരി അർബൻ ബാങ്കിൽനിന്നും ബത്തേരി സർവീസ് സഹകരണ ബാങ്കിൽനിന്നും ലഭിച്ച വിവരങ്ങളിൽ 1 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികൾ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങി.
ബാങ്കിലെ നിയമനത്തട്ടിപ്പ് വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വയനാട് വിജിലൻസ് ഡി.വൈ.എസ്.പി. ഷാജി വർഗീസിനാണ് അന്വേഷണച്ചുമതല. ബാങ്ക് നിയമനമടക്കമുള്ള സാമ്പത്തിക ഇടപാടുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്.
അതേ സമയം, സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, സര്‍വീസ് സഹകരണ ബാങ്ക്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക്, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. വിജയന്റെ ബാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.