Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 7ന് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും. ഫെബ്രുവരി 13ന് 2024-25 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർഥനകൾ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളതെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരുന്നതല്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്‌മ പരിശോധന നടത്തും. മാർച്ച് 4 മുതൽ 26 വരെ 2025-26 വർഷത്തെ ധനാഭ്യർത്ഥനകൾ സഭ ചർച്ച ചെയ്തു പാസ്സാക്കും.
2024-25 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2025-26 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാകേണ്ടതുണ്ട്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. നിശ്ചയിച്ചിട്ടുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചു മാർച്ച് 28ന് സഭ പിരിയുമെന്നും സ്പീക്കർ പറഞ്ഞു.