തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെന്‍ഷൻ തട്ടിയ സംഭവത്തില്‍ കടുത്ത നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടന്നു. ആരോഗ്യ വകുപ്പിലെ 373 പേര്‍ തട്ടിപ്പു നടത്തിയെന്നാണ് ധനവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. തുക 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും കര്‍ശനമായ വകുപ്പുതല നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
Follow the FOURTH PILLAR LIVE channel on WhatsApp
നഴ്‌സിങ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, ഫാര്‍മസിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ്, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഹൗസ് കീപ്പര്‍ എന്നീ തസ്തികകളിലെ ജീവനക്കാരുടെ പട്ടികയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പേര്, പെൻ (പെർമനന്റ് എംപ്ലോയി നമ്പർ), കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കമാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. 3,000 മുതൽ 60,000 രൂപ വരെ സാമൂഹിക സുരക്ഷാ പെൻഷനായി കൈപ്പറ്റിയവരുണ്ട്.
ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പു നടത്തിയിരിക്കുന്നത് ആരോഗ്യവകുപ്പില്‍ നിന്നാണ്. നേരത്തെ കൃഷി വകുപ്പിനു കീഴിലുള്ള മണ്ണുസംരക്ഷണ വിഭാഗത്തിലെ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
1,458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് ധനവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. തുടര്‍ന്ന് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തട്ടിപ്പുകാരെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.