ന്യൂഡൽഹി: കേരളത്തിന്റെ ദേശീയപാതാ പദ്ധതികൾക്ക് എത്ര ലക്ഷം കോടിയും നൽകാൻ തയ്യാറാണെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. നിർമാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നുവെയ്ക്കണം എന്ന നിബന്ധനയുണ്ട്. അങ്ങനെ ചെയ്താൽ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നൽകേണ്ടതില്ല. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5,000 കോടി രൂപ നൽകി. കൂടുതൽ തുക നൽകാൻ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതിവിധിയാണ് തന്റെ നിർദേശമെന്നും മന്ത്രി വ്യക്തമാക്കി.
മൂലധന വിപണിയിൽനിന്നാണ് ഗതാഗത വകുപ്പ് പണം സ്വരൂപിക്കുന്നതെന്നും അതിനാൽ ഒരു ലക്ഷം കോടിയോ രണ്ടു ലക്ഷം കോടിയോ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കിലോമീറ്റർ ദേശീയപാത പൂർത്തിയാക്കാൻ കേരളത്തിൽ 95 കോടി രൂപ ചെലവിടുന്നതിൽ 46 കോടി മാത്രമാണ് നിർമാണച്ചെലവ്. എന്നാൽ, 46 മുതൽ 50 കോടി വരെയാണ് ഒരു കിലോമീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് മാത്രം കേരളത്തിൽ ചെലവു വരുന്നത്. നിർമാണ സാമഗ്രികളായ സ്റ്റീൽ, സിമന്റ് എന്നിവയുടെ 18 ശതമാനം ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ 9 ശതമാനവും മണലിന്റെയും മറ്റും റോയൽറ്റിയും സംസ്ഥാനം ഒഴിവാക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.
എന്നാൽ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് സ്ഥലമേറ്റെടുപ്പിനുള്ള വായ്പാതുക ഒഴിവാക്കുമെന്ന് ഉറപ്പ് നൽകിയാൽ കേരളം ആ വകയിലുള്ള പണം നൽകാൻ തയ്യാറാണെന്നു സി.പി.എം. രാജ്യസഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിനു മുന്നിൽ വെച്ച് മന്ത്രിയോട് പൂർണമായി സഹകരിക്കും. ജി.എസ്.ടി. ഒഴിവാക്കുന്നത് നഷ്ടമാണെന്നും എന്നാൽ കടമെടുപ്പ് പരിധിയിൽ ഈ തുക ഉൾപ്പെടുത്താതിരുന്നാൽ വായ്പ സ്വീകരിച്ച് പണം നൽകാൻ പ്രയാസമില്ലെന്നും സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഭൂമി ഏറ്റെടുക്കൽ ചെലവ് കേരളത്തിൽ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ ഗതാഗത മന്ത്രി, രണ്ടുവർഷം മുമ്പ് കേരളത്തിൻറെ മുഖ്യമന്ത്രിയുമായും സംസ്ഥാന സർക്കാർ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം തുക വഹിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം തന്നതായി പറഞ്ഞു. സംസ്ഥാന സർക്കാർ ആത്മാർഥമായി 5,000 കോടി രൂപയും നിക്ഷേപിച്ചു. ഇപ്പോഴത്തെ പ്രശ്‌നം എറണാകുളം-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് തുക 3600 കോടിയാണെന്നതാണ്. ഇതോടെ, മുഖ്യമന്ത്രി ഖേദപ്രകടനത്തോടെ അത്രയും പണം നൽകാനാവാത്ത സാഹചര്യമില്ലെന്നറിയിച്ചു. എല്ലാ വിഷയങ്ങളും പരിഗണിച്ചാണ്, സ്ഥലത്തിന് പണം നൽകേണ്ടെന്നും ദേശീയപാതയുടെ നിർമാണത്തിനാവശ്യമായ സ്റ്റീലിന്റെയും സിമന്റിന്റെയും ജി.എസ്.ടി. സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കാണിക്കാമെന്നും അറിയിച്ചത്.
മണലിനും കല്ലിനുമുള്ള റോയൽറ്റിയും സംസ്ഥാനസർക്കാർ ഒഴിവാക്കുകയാണെങ്കിൽ എല്ലാ പദ്ധതികളുടെയും പണം വഹിക്കാൻ കേന്ദ്രം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ കടപരിധി നിർദേശം ധനമന്ത്രിക്ക് മുന്നിൽ വെക്കാമെന്നറിയിച്ച ഗഡ്കരി, ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ സമീപനം വളരെ അഭിനന്ദനീയമാണെന്നും പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് സബ്കാ സാത്ത്, സബ്കാ വികാസ് എന്ന നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.