തിരുവനന്തപുരം: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ശോഭാ സുരേന്ദ്രൻ കാര്യമായ പങ്കുവഹിച്ചുവെന്ന് കാട്ടി ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് സംസ്ഥാന നേതൃത്വം. പാലക്കാട്ട് പാർട്ടിക്കു മത്സരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാർഥി തന്നെയായിരുന്നു സി.കൃഷ്ണകുമാർ എന്നും ശോഭാ സുരേന്ദ്രൻ, എൻ.ശിവരാജൻ എന്നിവർ ഉൾപ്പെടെ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് നഗരസഭയിൽ പ്രചാരണ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു. പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ചില കൗൺസിലർമാർ എതിർത്തിരുന്നു. കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തി. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും ഉപതിരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പരസ്യപ്രസ്താവനയുടെ പേരിൽ ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരുന്ന ശനിയും ഞായറുമായി എറണാകുളത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിനു മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്.
തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത ബി.ജെ.പിയിൽ കെ.സുരേന്ദ്രനെതിരെ വൻ പടയൊരുക്കമാണ് നടക്കുന്നത്. ഒരു പക്ഷത്തായിരുന്ന വി.മുരളീധരനടക്കമുള്ളവർ തോൽവിയുടെ ഉത്തരവാദി സുരേന്ദ്രനാണെന്ന തരത്തിലാണ് പ്രതികരിച്ചത്. മുതിർന്ന നേതാവ് എൻ.ശിവരാജൻ, സന്ദീപ് വാചസ്പതി, സംസ്ഥാന സമിതി അംഗം സി.വി.സജനി, പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ എന്നിവരടക്കമുള്ളവർ സുരേന്ദ്രനെതിരെ പരസ്യപ്രസ്താവനകൾ നടത്തി.
ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കളുടെ അഭിപ്രായം. എന്നാൽ ഇതിനെയെതിർത്ത് കെ.സുരേന്ദ്രൻ തനിക്ക് താല്പര്യമുള്ള സ്ഥാനാർഥിയെ നിർത്തി. തിരഞ്ഞെടുപ്പ് തോൽവിയിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നുള്ള സുരേന്ദ്രന്റെ ആവശ്യം ശോഭാ സുരേന്ദ്രനടക്കമുള്ള എതിർ ചേരിയിലെ നേതാക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.