Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സ്കൂൾ കലോത്സവ വേദിയായ തൻ്റെ പഴയ കലാലയം സന്ദർശിക്കാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിന് അന്നുണ്ടായിരുന്ന കൂട്ടുകാരെ കണ്ടുമുട്ടിയപ്പോൾ സന്തോഷം പറഞ്ഞറിയിക്കാനില്ല. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ വേദിയായ പെരിയാറിലാണ് മന്ത്രിയും കലാകാരികളായ പഴയ സമകാലികരും ഒത്തുകൂടിയത്.
സിനിമാ – സീരിയല്‍ താരവും മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തിൽ ഡോക്ടറുമായ ആര്യ, സിനിമാ – സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരാണ് മന്ത്രിക്കൊപ്പം ചേർന്നത്. ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും വീണ പി.ജിക്കുമാണ് അന്ന് വനിതാ കോളജില്‍ പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു.
കോളജിലെ പഠനം കഴിഞ്ഞ് വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഒത്തുകൂടുന്നത്. വളരെ മനോഹരമായ ഓര്‍മ്മകളാണ് ആ കാലത്തെക്കുറിച്ചുള്ളതെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലാ കലോത്സവത്തില്‍ സ്‌കിറ്റ്, ഡാന്‍സ്, മൈം തുടങ്ങിയവയില്‍ പങ്കെടുത്ത വലിയ ഓര്‍മ്മകള്‍ പുതുക്കല്‍ കൂടിയാണ് ഈ കലോത്സവ വേദി. ഇവിടത്തെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തപ്പോള്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം ഇപ്പോഴും ഓര്‍ക്കുന്നു. ഇവിടെ ചിലങ്കയുടെ ശബ്ദം കേള്‍ക്കുമ്പോഴും കര്‍ട്ടന്‍ ഉയരുമ്പോഴും ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോഴും പഴയകാലം ഓര്‍ത്തു പോകുന്നുവെന്നും വീണ പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കഴിവുണ്ട്. കുട്ടികള്‍ക്ക് ലഭിക്കുന്ന വലിയൊരു അവസരമാണിത്. സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ അവര്‍ ആഘോഷിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.