29 C
Trivandrum
Thursday, February 6, 2025

വയനാട്ടിൽ പ്രതിഷേധ ചൂടറിഞ്ഞ് വനം മന്ത്രി

കല്പറ്റ: നരോഭോജി കടുവാ ഭീതി നിലനിൽക്കുന്നതിനിടെ, വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ രൂക്ഷ പ്രതിഷേധം. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാൻ എത്തിയപ്പോഴാണ് വനം മന്ത്രിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്. മന്ത്രി ഗോ ബാക്ക് എന്ന പ്രതിഷേധവും കൂക്കിവിളികളും ജനക്കൂട്ടത്തിൽ നിന്ന് ഉയർന്നു. പ്രതിഷേധക്കാരെ മറികടന്ന് മന്ത്രി മരിച്ച രാധയുടെ വീട്ടിലെത്തി.

Follow the FOURTH PILLAR LIVE channel on WhatsApp 

മന്ത്രിയെ വലയം തീർത്ത് പൊലീസുകാർ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാർ മന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തി. പ്രദേശവാസികളിൽ പലരും വാഹനത്തിന് മുന്നിൽ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചു. കൊല്ലപ്പെട്ട രാധ കാട്ടിൽ കയറിയപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്.

പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി ശശീന്ദ്രൻ മാപ്പു പറയണമെന്നായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. വയനാട് പിലാക്കാവിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ മറികടന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി ആശ്രിത നിയമനത്തിനുള്ള ഉത്തരവ് മകന് കൈമാറി. വനംവകുപ്പിലാണ് മകന് താൽക്കാലിക ജോലി. 5 ലക്ഷം രൂപയും മന്ത്രി നൽകിയതായി രാധയുടെ ഭർത്താവ് അച്ചപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks