കൊച്ചി: ഹൈക്കോടതി മാർഗനിർദേശങ്ങൾ തെറ്റിച്ച് ആന എഴുന്നള്ളത്ത് നടത്തിയ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ വനം വകുപ്പ് കേസെടുത്തു. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ആനയും ആളുകളും തമ്മിൽ 8 മീറ്റർ അകലവും ആനകൾ തമ്മിൽ 3 മീറ്റർ അകലവും പാലിച്ചില്ലെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ.
Follow the FOURTH PILLAR LIVE channel on WhatsApp
എന്നാൽ കോടതിയെ ധിക്കരിച്ചതല്ലെന്നും മഴകാരണം നടത്തിയ ക്രമീകരണമായിരുന്നുവെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. കോടതി വിധി അനുസരിച്ചാണ് എല്ലാം കാര്യവും ചെയ്തത്. മഴകാരണം എല്ലാം ചിട്ടകളും തെറ്റി. മഴയത്ത് ആനയെ നിർത്താൻ പറ്റാത്ത കാരണം ആനകൊട്ടിലിലേക്ക് കേറ്റി നിർത്തിയതാണ് -ദേവസ്വം ബോർഡ് അംഗം എം.ബി.മുരളീധരൻ പറഞ്ഞു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. രണ്ട് ആനകൾ തമ്മിൽ 3 മീറ്റർ പരിധി വേണമെന്നും ആന എഴുന്നള്ളിത്ത് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി പറഞ്ഞു. മാനദണ്ഡത്തിൽ ഇളവ് തേടി കോടതിയെ സമീപിച്ച തൃപ്പൂണിത്തറ ക്ഷേത്രം ഭാരവാഹികളുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.
അനിവാര്യമായ ആചാരങ്ങളിൽ മാത്രമേ ഇളവുണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സർക്കാർ ഇതിൽ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതിതന്നെ മാനദണ്ഡം കൊണ്ടുവന്നത്. സർക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.