29 C
Trivandrum
Tuesday, May 13, 2025

പാക് പൗരത്വമുള്ള 3 മലയാളികൾക്ക് രാജ്യം വിടാൻ നോട്ടീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ തുടർച്ചയായി രാജ്യം വിടാൻ നിർദ്ദേശം ലഭിച്ച പാക് പൗരന്മാരിൽ 3 മലയാളികളും. 1 കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ 2 പേർക്കുമാണ് നോട്ടീസ് ലഭിച്ചത്.

നിലവിൽ 102 പാകിസ്താനി പൗരൻമാർ കേരളത്തിലുള്ളതായാണ് കണക്കുകൾ. ഇതിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തി. ഇവരെയെല്ലാം മടക്കി അയയ്ക്കാനുള്ള നടപടികൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ഇക്കൂട്ടത്തിലാണ് ഇന്ത്യക്കാരെങ്കിലും സവിശേഷ സാഹചര്യങ്ങളിൽ പാകിസ്താൻ പൗരത്വമെടുക്കേണ്ടി വന്ന മലയാളികളും ഉൾപ്പെടുന്നത്.

മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചയ്ക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് ശനിയാഴ്ച 3 പേർക്ക് പൊലീസ് നോട്ടീസ് കൈമാറിയത്. വ്യാപാരം, വിവാഹം ഉൾപ്പടെയുള്ള കാരണങ്ങളാൽ പാക് പൗരത്വം നേടിയ മലയാളികളാണിവർ.

കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022ൽ വടകരയിലെത്തി. അസ്മ ചൊക്ലിയിലാണ് താമസം. 2024ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാൻ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.

കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്താനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പമാണ് ഹംസ ജോലി ചെയ്തിരുന്നത്. ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോളാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ഹംസയ്ക്ക് ലഭിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. 27നകം നാടുവിടാനാണ് പാക് പൗരന്മാര്‍ക്കുള്ള നിര്‍ദേശം. മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് 29 വരെ സമയം നല്‍കിയിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks