Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആര്‍.ചന്ദ്രശേഖരന് കെ.പി.സി.സിയുടെ താക്കീത്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിലാണ് നടപടി. പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പാര്‍ട്ടിവിരുദ്ധ സമീപനമായിരുന്നു ചന്ദ്രശേഖരൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുണ്ടായിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ ആശാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തുമ്പോഴും സി.പി.എമ്മും സി.ഐ.ടി.യുവും സ്വീകരിക്കുന്ന നിലപാടിന് ഒപ്പമായിരുന്നു ചന്ദ്രശേഖരന്‍.
പിന്നീട് ചന്ദ്രശേഖരന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍, കെ.പി.സി.സി. പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും അഭ്യര്‍ഥന മാനിച്ച് സമരത്തെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി. പിന്നീട് ആശമാരെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെടുത്തിയത് ആര്‍.ചന്ദ്രശേഖരനാണെന്ന് ഗുരുതര ആരോപണം ആശമാര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.