തിരുവനന്തപുരം: ഒരു വിഭാഗം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്കിൽ ഭാഗിക പ്രതികരണം മാത്രം. അതിനാൽത്തന്നെ ഭൂരിഭാഗം സർക്കാർ ഓഫീസുകളുടെയും പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചില്ല.
Follow the FOURTH PILLAR LIVE channel on WhatsApp
ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഹാജർ നില നോക്കുകയാണെങ്കിൽ പണിമുടക്ക് തന്നെ ഇല്ലാത്ത അവസ്ഥയായിരുന്നു. സെക്രട്ടേറിയറ്റിൽ തിങ്കളാഴ്ച 3,549 പേരും ചൊവ്വാഴ്ച 3,609 പേരുമാണ് പഞ്ചിങ്ങിലൂടെ ഹാജർ രേഖപ്പെടുത്തിയത്. സമരദിനമായ ബുധനാഴ്ച അവിടെ 3,484 പേർ പഞ്ചു ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹാജർ രേഖപ്പെടുത്തിയ ജീവനക്കാരുടെ എണ്ണത്തിലുള്ള വ്യത്യാസം വെറും 125 മാത്രം.
പ്രതിപക്ഷത്തെ 15 സംഘടനകളും സി.പി.ഐ. അനുകൂല സംഘടനയായ ജോയിൻ്റ് കൗൺസിലുമാണ് സമരം നടത്തിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്‌നോൺ ആയി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ കുറയ്ക്കുമെന്നും അനധികൃത അവധികളും ഡയസ്നോണിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി. വലിയൊരു വിഭാഗം ജീവനക്കാരെ പണിമുടക്കിൽ നിന്നു പിന്തിരിപ്പിച്ചത് ഡയസ്നോണാണ്. വെറുതെ ഒരു ദിവസത്തെ ശമ്പളം നഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് അവർ ചിന്തിച്ചു.
സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡി.എ. കുടിശ്ശിക വെട്ടിക്കുറച്ചതു പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങൾ. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.