Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്ന് ഇ.ശ്രീധരൻ. ഇതു ചൂണ്ടിക്കാട്ടി ശ്രീധരൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.
സിൽവർലൈനിന് കേരളം നല്കിയ ഡി.പി.ആറിലെ സ്റ്റാൻഡേർഡ് ഗേജ് എന്ന നിർദ്ദേശം മാറ്റി പകരം ബ്രോഡ്ഗേജാക്കി മാറ്റണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. പുതിയ ലൈനും പഴയ ലൈനും സാധ്യമായ സ്ഥലങ്ങളിൽ സംയോജിപ്പിക്കണം എന്നും കേന്ദ്രം നിർദേശിക്കുന്നു. കൂടാതെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ 3 – 4 പാതകൾക്കായി സർവേ നടത്തുന്ന കാര്യവും പറഞ്ഞിട്ടുണ്ട്. ഇതൊന്നും പ്രായോഗിക നിർദ്ദേശങ്ങളല്ല എന്നാണ് ശ്രീധരൻ കേന്ദ്രത്തെ അറിയിച്ചത്.
സെമി ഹൈസ്പീഡ് റെയിലിനു പകരം മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഒരേ ബ്രോഡ്ഗേജ് ട്രാക്കിലൂടെ യാത്രാ, ചരക്ക് തീവണ്ടികൾ ഓടിക്കുക എന്ന നിർദ്ദേശത്തെ ശ്രീധരൻ ശക്തമായി എതിർക്കുന്നു. ഈ നിർദ്ദേശം മുന്നോട്ടുവെച്ച റെയിൽവേ ബോർഡിന് ദൂരക്കാഴ്ചയോ പ്രൊഫഷണലിസമോ ഇല്ലെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.
പാസഞ്ചർ തീവണ്ടികൾക്കായി പ്രത്യേകം സെമി ഹൈസ്പീഡ് റെയിൽ പാത വേണമെന്നും അത് ദേശീയ നെറ്റ്വർക്ക് ആകണമെന്നും ഇത് യാത്രാചെലവും സമയവും വളരെ അധികം കുറയ്ക്കുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.