സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3-1ന് വിജയിച്ച ഓസ്ട്രേലിയ 10 വർഷത്തിനു ശേഷം ബോർഡർ-ഗാവസ്കർ ട്രോഫി തിരിച്ചുപിടിച്ചു. സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ചതോടെ ഓസ്ട്രേലിയ മറ്റു മത്സര ഫലങ്ങൾക്ക് കാത്തുനിൽക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം നേടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഓസീസിന്‍റെ എതിരാളികൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ ടീം ഇന്ത്യയില്ലാത്ത ആദ്യ ഫൈനലാണ് ഇത്തവണ നടക്കുന്നത്.
സിഡ്നിയിൽ 162 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ ഓസീസ് 27 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 157 റൺസിൽ അവസാനിച്ചിരുന്നു. സ്കോർ: ഇന്ത്യ – 185, 157, ഓസ്ട്രേലിയ – 181, 162/4. ട്രാവിസ് ഹെഡ് (34 നോട്ടൗട്ട്), അരങ്ങേറ്റക്കാരൻ ബൂ വെബ്സ്റ്റർ (39 നോട്ടൗട്ട്) എന്നിവരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സാം കോൺസ്റ്റാസ് (22), മാർനസ് ലബുഷെയ്ൻ (6), സ്റ്റീവ് സ്മിത്ത് (4), ഉസ്മാൻ ഖ്വാജ (41) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.
6ന് 141 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് കേവലം 16 റണ്‍സ് കൂടി നേടിയപ്പോള്‍ ശേഷിച്ച 4 വിക്കറ്റും നഷ്ടമായി. മിന്നല്‍ ബാറ്റിങ് പുറത്തെടുത്ത പന്ത് (61) ഒഴികെ ആര്‍ക്കും കാര്യമായ സ്‌കോര്‍ നേടാനാകാതെ പോയി. 6 വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിലും തകര്‍ത്തത്. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് ബോളണ്ട് വീഴ്ത്തി. ജഡേജ(13), വാഷിങ്ടണ്‍ സുന്ദര്‍(12), സിറാജ്(4), ബുംറ(0) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്.
മോശം ഫോമിലുള്ള നായകൻ രോഹിത് ശർമ സ്വയം വിശ്രമമെടുത്തതോടെ ജസ്പ്രീത് ബുംറയാണ് സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. രണ്ടാംദിനം ബുംറയ്ക്കു പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയായി. ഇരുടീമിലും ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറയ്ക്ക് ബൗള്‍ ചെയ്യാനാകാതെ വന്നത് ഇന്ത്യക്ക് പൊരുതാനുള്ള അവസരം പോലും ഇല്ലാതാക്കി.
കങ്കാരുക്കൾക്കെതിരെ പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്‍റെ തകർപ്പൻ ജയം നേടിയശേഷമാണ് പരമ്പരയിലെ ശേഷിച്ച 4 മത്സരങ്ങളിൽ 3 എണ്ണവും തോറ്റ് ഇന്ത്യ അടിയറവ് പറഞ്ഞത്. അഡലെയ്ഡ് ടെസ്റ്റിൽ ഓസീസ് ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ചു. പിന്നാലെ ഗാബയിൽ തോൽവിയെ തുറിച്ചുനോക്കിയ ഇന്ത്യയെ ഇടക്കിടെ പെയ്ത മഴയാണ് രക്ഷിച്ചത്. ഒടുവിൽ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ബോക്സിങ് ഡേ ടെസ്റ്റിൽ 185 റൺസിനായിന്നു ഓസീസ് ജയം. സൂപ്പർ ബാറ്റർ വിരാട് കോഹ്ലി, നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ടത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിൽ തുടർച്ചയായി 4 തവണ പരമ്പര നേടി ഇന്ത്യ റെക്കോഡിട്ടിരുന്നു. നാട്ടിൽ നടന്ന 2017, 2023 പരമ്പരകളിലും 2018-19, 2020-21 വർഷം ഓസീസ് മണ്ണിലും ഇന്ത്യ വിജയം ചൂടി. നാട്ടിൽ ന്യൂസീലൻഡിനു മുന്നിൽ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-0ൻ്റെ വൈറ്റ് വാഷ് വഴങ്ങിയാണ് ഇന്ത്യ ഓസീസ് മണ്ണിലെത്തിയത്. എന്നാൽ, പരമ്പരയിൽ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം ഓസീസ് തകർത്തു.
കഴിഞ്ഞ രണ്ടു തവണയും ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 2021 ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോടും 2023 ഫൈനലിൽ ആസ്ട്രേലിയയോടും ഇന്ത്യ തോറ്റു. കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. ജൂൺ 11 മുതൽ 15 വരെ ലോർഡ്സിലാണ് ഫൈനൽ പോരാട്ടം.