Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി.സി. ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. എ.വി.ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ്. 316, 318, ഐ.ടി. ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്നു പേരിട്ട ആത്മകഥ ചേർന്നത് ഡി.സി. ബുക്സിൽ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡി.സിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പക്ഷേ ആത്മകഥാ ഭാഗം ഇ.പി. അറിയാതെ എങ്ങിനെ ഡി.സിയിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ആത്മകഥാ വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ജയരാജൻ്റെ വാദം. പക്ഷേ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കിൽ അദ്ദേഹം വീണ്ടും പരാതി നൽകണമെന്നാണ് കോട്ടയം എസ്.പിയുടെ റിപ്പോർട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു.