എ.എം.എം.എ. ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

    • നടി രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പേരില്‍ രാജി

    • സിദ്ദിഖ് പീഡിപ്പിച്ചതായി രേവതി ആരോപിച്ചിരുന്നു

കൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്തു കൈമാറിയത്. സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവനടി രേവതി സമ്പത്ത് ഉന്നയിച്ചിരുന്നത്.

വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ എ.എം.എം.എ. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാന്‍ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ ഇതേ കുറിച്ച് രേവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ പ്രതികരണവുമായി താരം എത്തിയത്.

രേവതി സമ്പത്ത്

‘വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി’ -രേവതി സമ്പത്ത് പറഞ്ഞു.

തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കള്‍ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കണമെന്നും രേവതി സമ്പത്ത് പറഞ്ഞു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

COMMENT

Recent Articles

Related Articles

Special