Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാൻ ഇംഗ്ളണ്ടിൽനിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്.
കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ സങ്കേതികത്തകരാർ കണ്ടെത്തുന്നതിനായി ബ്രിട്ടനിൽനിന്ന് 5 പേർ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവിൽ ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് 2 സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടനിലേക്കു മടങ്ങി. പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യുദ്ധവിമാനത്തിൻ്റെ ചുമതലയേറ്റെടുത്തു. അടുത്ത ദിവസങ്ങളിൽ ഇവർ വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.
ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധ സംഘം തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂർണസജ്ജമായാണ് സംഘം വരുന്നത്. എഫ്-35 നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ക്ഹീൽഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണു സൂചന.
കഴിഞ്ഞ 6 ദിവസമായി കനത്ത മഴയിൽ തുറന്ന സ്ഥലത്ത് എഫ്-35 നിർത്തിയിട്ടാണ് തകരാർ പരിഹരിക്കാൻ ശ്രമിച്ചത്. വിമാനം നന്നാക്കാനായി വിമാനത്താവളത്തോടു ചേർന്നുള്ള ഹാങ്ങർ യൂണിറ്റിലേക്കു മാറ്റാമെന്ന ഇന്ത്യൻ വ്യോമസേനയുടെ നിർദേശം ബ്രിട്ടീഷ് അധികൃതർ നിരസിച്ചു. അത്യാധുനിക സൈനികവിമാനമായ എഫ്-35 മറ്റൊരു രാജ്യത്തിൻ്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ല എന്നാണ് ബ്രിട്ടീഷ് സംഘത്തിൻ്റെ തീരുമാനം.
മൺസൂൺ സാഹചര്യമായതിനാൽ പണികൾ നടത്തുന്നതിന് താത്കാലിക ഷെഡ്ഡുപോലുള്ള സംവിധാനമൊരുക്കാമെന്ന വ്യോമസേനയുടെ നിർദേശവും ബ്രിട്ടൻ നിരസിച്ചിട്ടുണ്ട്. അമേരിക്കൻ നിർമിത യുദ്ധവിമാനത്തിൻ്റെ സാങ്കേതികവിദ്യ ഇതുവരെ മറ്റൊരു രാജ്യത്തിനും കൈമാറിയിട്ടില്ല. എഫ് 35-ൻ്റെ നിർമാണ, പ്രവർത്തന രഹസ്യങ്ങൾ അല്പംപോലും ചോർന്നുപോകരുതെന്ന മുൻകരുതലായിരിക്കാം ബ്രിട്ടീഷ് സംഘം നിർദേശങ്ങൾ നിരസിക്കാൻ കാരണമെന്നാണു സൂചന. വിമാനത്താവളത്തിൻ്റെ നാലാം നമ്പർ ബേയിൽ സി.ഐ.എസ്.എഫിൻ്റെ സുരക്ഷാവലയത്തിലാണ് എഫ്-35.
അറബിക്കടലിൽ സൈനികാഭ്യാസത്തിനെത്തിയ എച്ച്.എം.എസ്. പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 ഇന്ധനക്കുറവുണ്ടായി എന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. എന്നാൽ വിമാനത്തിന് സാങ്കേതികപ്രശ്നമുണ്ടെന്ന് പിന്നീട് വ്യക്തമായി. ലോകത്തിലെ ഏറ്റവും വിലയേറിയതും ആധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണെന്ന് അമേരിക്ക കൊട്ടിഗ്ഘോഷിച്ച എഫ് -35 ബിയുടെ സാങ്കേതിക തകരാർ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയാണ്. വിമാനവാഹിനി കപ്പലിൽനിന്ന് കുത്തനെ പറന്നുയരാൻ കഴിയുന്ന സംവിധാനമാണ് തകരാറിലായതെന്നാണ് വിവരം. അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെയാണ് ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ്-35ബി അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.