‘പോടാ പുല്ലേ പൊലീസേ’ വിളി; മുൻ ഡി.ജി.പി. ശ്രീലേഖയ്ക്കെതിരെ കേസ്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ‘പോടാ പുല്ലേ പൊലീസേ’ എന്നു മുദ്രാവാക്യം വിളിച്ച മുന്‍ ഡി.ജി.പി. ആര്‍.ശ്രീലേഖയെ പ്രതിയാക്കി പൊലീസ്. കഴിഞ്ഞ ദിവസം ബി.ജെ.പി.-പൊലീസ് സംഘര്‍ഷത്തിനു ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ശ്രീലേഖയെ പ്രതിചേര്‍ത്തത്.

ആദ്യം ബി.ജെ.പിയുടെ 5 കൗണ്‍സിലര്‍മാര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയുമായിരുന്നു കേസ്. ശ്രീലേഖയുടെ മുദ്രാവാക്യം വിളി വിവാദമായതിനു പിന്നാലെയാണ് ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും ശ്രീലേഖയെയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും പൊലീസിനെ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശ്രീലേഖയെ പ്രതി ചേര്‍ക്കാത്തതിന് എതിരെ വി.കെ.പ്രശാന്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരുടെ വാക്ക് കേട്ടാണോ സിറ്റി പൊലീസ് കമ്മിഷണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രശാന്ത് ചോദിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മുദ്രാവാക്യം വിളിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരും സംഘടനയും പ്രതിഷേധിച്ചിരുന്നു. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്ന് ശ്രീലേഖ പ്രതികരിച്ചു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special