Follow the FOURTH PILLAR LIVE channel on WhatsApp
‘സ്വർണ്ണം കട്ടത് ആരപ്പാ’ എന്ന പാട്ടും പാടി അധികാരത്തിലേറിയ യു.ഡി.എഫ്. ദിവസങ്ങൾക്കകം സ്വർണ്ണക്കൊള്ള കേസ് അട്ടിമറിയുമായി മുന്നോട്ടു പോകുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് സ്മാർട്ട് ക്രിയേഷൻസ്. കേസിൽ പ്രതിസ്ഥാനത്തുള്ള തങ്ങളുടെ അഭിഭാഷകനെ വാദിയായ സർക്കാരിൻ്റെ അഭിഭാഷകനായി ഉയർത്താൻ മാത്രം എന്തു സ്വാധീനമാണ് സ്മാർട്ട് ക്രിയേഷൻസിനുള്ളത് എന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്.
സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ കെ.ബി.പ്രദീപിനെ സ്പെഷൽ ഗവ. പ്ലീഡറാക്കാനുള്ള തീരുമാനമെടുത്തത് നിയമ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടാണ്. ഇതോടെ സ്വർണ്ണക്കൊള്ള കേസ് പൂർണ്ണമായും പ്രതിഭാഗത്തിൻ്റെ നിയന്ത്രണത്തിലായി. പ്രതിയുടെ ദൗര്ബല്യം അറിയുന്ന ഒരാള് അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്ന ചോദ്യവുമായി വിഷയം ലഘൂകരിക്കാനും വഴിതിരിച്ചുവിടാനുമാണ് ദേവസ്വം മന്ത്രി കെ.മുരളീധരൻ ശ്രമിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസിന് നിർണ്ണായക പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിരിക്കുന്നത്. 2019ൽ ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവിൽ വാതിൽഭാഗങ്ങളുടെയും സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ അറ്റകുറ്റപ്പണിക്കും സ്വർണ്ണം പൂശലിനുമായി സ്മാർട്ട് ക്രിയേഷനസിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഈ പാളികളിൽ ഉണ്ടായിരുന്ന യഥാർത്ഥ സ്വർണ്ണത്തിൻ്റെ ഒരു ഭാഗം രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുത്തുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
എസ്.ഐ.ടിയുടെ റിമാൻഡ് റിപ്പോർട്ട് പ്രകാരം സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റോദ്ദം ജുവൽസ് ഉടമ ഗോവർദ്ധനും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് സ്വർണ്ണം അപഹരിക്കുന്ന ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. സ്മാർട്ടിൽ വേർതിരിച്ചെടുത്ത സ്വർണ്ണത്തിൻ്റെ ഒരു ഭാഗം പിന്നീട് ബെല്ലാരിയിലെ ഗോവർദ്ധന് കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തി.
കേരള ഹൈക്കോടതി പരിശോധിച്ച രേഖകൾ പ്രകാരം സ്മാർട്ട് ക്രിയേഷൻസിന് നിലവിലുള്ള സ്വർണ്ണപ്പാളിക്ക് മുകളിൽ നേരിട്ട് സ്വർണ്ണം പൂശാനുള്ള സാങ്കേതിക ശേഷിയില്ലായിരുന്നുവെന്നും, അതിനാൽ പഴയ സ്വർണ്ണപ്പാളി ആദ്യം നീക്കം ചെയ്തശേഷമാണ് ജോലി നടത്തിയതെന്നും പറഞ്ഞിട്ടുണ്ട്. ഈ പ്രക്രിയയ്ക്കിടെ ലഭിച്ച സ്വർണ്ണത്തിൻ്റെ മുഴുവൻ അളവും ദേവസ്വം ബോർഡിന് തിരിച്ചുകിട്ടിയില്ലെന്നതാണ് കേസിൻ്റെ പ്രധാന ആരോപണം. ഏകദേശം 475 ഗ്രാം സ്വർണ്ണത്തിൻ്റെ കണക്ക് ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
സ്മാർട്ട് ക്രിയേഷൻസിൻ്റെ സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയെ എസ്.ഐ.ടി. അറസ്റ്റ് ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. അറസ്റ്റിനെതിരെ ഭണ്ഡാരി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും അദ്ദേഹത്തിന് ഗൂഢാലോചനയിലും സ്വർണ്ണം അപഹരിക്കുന്ന പദ്ധതിയിലും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി കോടതിയിൽ വാദിച്ചു. കോടതിയിൽ വിജയിക്കാനാവാത്തതിനാലാണ് ആരോപണവിധേയർ ഇപ്പോൾ ബദൽ മാർഗ്ഗങ്ങൾ തേടുന്നത് എന്നാണ് നിഗമനം. തങ്ങൾക്കെതിരെ വാദിക്കുന്ന വക്കീലായി സ്വന്തം ആളെത്തന്നെ നിയമിക്കാനായതോടെ സ്മാർട്ട് ക്രിയേഷൻസ് ഈ കേസ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.
























