Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് കോൺഗ്രസ്സുകാരെന്നു സംശയിക്കുന്നവർ തീയിട്ടു നശിപ്പിച്ചു. ആറന്മുള പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചൽ സ്വദേശിയുമായ വിവേകിൻ്റെ ബുള്ളറ്റാണ് കത്തിച്ചത്. വിവേകിനെതിരേ ഭീഷണിക്കത്തും ലഭിച്ചു. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നു വ്യക്തമായിട്ടുണ്ട്.
3 വർഷം മുമ്പു നടന്ന സംഭവത്തിൻ്റെ തുടര്‍ച്ചയായുള്ള വൈരാഗ്യമാണ് ഈ അക്രമത്തിന് പിന്നിൽ. സംസ്ഥാനത്ത് ഭരണം മാറിയതോടെ ഇത് അക്രമത്തിലേക്ക് നയിച്ചു. 3 വർഷംമുൻപ് പുനലൂരിലെ കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. അന്ന് ലാത്തിച്ചാർജ് നടത്തിയ പൊലീസ് സംഘത്തിൽ വിവേകുമുണ്ടായിരുന്നു. വിവേകിൻ്റെ ലാത്തിയടിയേറ്റ് അന്ന് ചില കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്ന് പരിക്കേറ്റെന്നാണ് പറയപ്പെടുന്നത്.
ഭരണം മാറിയതോടെ ഇതിനു പ്രതികാരമായി വിവേകിൻ്റെ ബുള്ളറ്റ് കത്തിക്കുകയും 3 പേജുള്ള ഭീഷണിക്കത്തയക്കുകയുമായിരുന്നു. ബുള്ളറ്റ് കത്തുന്നതുകണ്ടാണ് വിവേകും അച്ഛനും അമ്മയും പുറത്തേക്കെത്തിയത്. എന്നാൽ പുറത്ത് പ്രതികൾ കരിഓയിൽ ഒഴിച്ചിരുന്നതിനാൽ തെന്നിവീണ് മൂന്നുപേർക്കും പരിക്കേറ്റു. പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് ഭീഷണിക്കത്ത് കണ്ടെത്തുകയും ചെയ്തു.
‘മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ’ എന്ന പരാമർശമാണ് ഭീഷണിക്കത്തിലുള്ളത്. സംഭവത്തിൽ പുനലൂർ ഡിവൈ.എസ്.പി. ഡോ.അപർണയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.
































