Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: മുഖ്യമന്ത്രി തർക്കത്തിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ വയനാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കല്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. ടി.സിദ്ധിഖ് എം.എൽ.എ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഈ പരാതി നൽകിയതെന്നാണ് സൂചന. പോസ്റ്ററുകളുടെ ഉറവിടം കണ്ടെത്തണമെന്ന് കെ.സി.വേണുഗോപാലും നിർദേശം നല്കിയിരുന്നു.
പോസ്റ്ററുകൾക്കു പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന ഇംഗ്ലീഷ് വാചകങ്ങളായിരുന്നു പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഈ സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇംഗ്ലീഷിൽ ഡി.ടി.പി. ചെയ്ത പോസ്റ്ററുകളാണ് പലയിടത്തും പതിച്ചിരുന്നത്. വയനാട് ഡി.സി.സി. ഓഫീസിൻ്റെ ബോർഡിലാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. കൂടാതെ, വയനാട് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലും സമാനമായ പോസ്റ്ററുകൾ പതിച്ചിരുന്നു.





























