Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്നറിയപ്പെടുന്ന കൊടും ഭീകരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധിനിവേശ കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റ് ഹംസ മരിച്ചുവെന്നാണ് വിവരം. കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പുൽവാമ സ്വദേശിയായ ഹംസ ബുർഹാൻ ‘ഡോക്ടർ’ എന്നും അറിയപ്പെട്ടിരുന്നു. 2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിൽ 40ലധികം സി.ആർ.പി.എഫ്. ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജെയ്ഷ്-എ-മുഹമ്മദ് ഭീകരർ നടത്തിയ ഈ ആക്രമണത്തിൽ, സ്ഫോടകവസ്തുക്കൾ നിറച്ച കാർ സി.ആർ.പി.എഫ്. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഹംസയായിരുന്നു ഈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ. അർജുമന്ദ് ഗുൽസാർ ദാർ എന്നാണ് ബുർഹാൻ്റെ യഥാർത്ഥ പേര്. പുൽവാമയിലെ രത്‌നിപോര പ്രദേശത്തുള്ള ഖർബത്‌പോരയിലാണ് ജനനം. 2017ൽ ഉപരിപഠനത്തിനെന്ന വ്യാജേനയാണ് ഇയാൾ പാകിസ്താനിലേക്ക് കടന്നത്. അവിടെയെത്തിയ ഇയാൾ നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേരുകയും പെട്ടെന്ന് തന്നെ സംഘടനയുടെ കമാൻഡർ പദവിയിലേക്ക് ഉയരുകയും ചെയ്തു.
പിന്നീട് തെക്കൻ കശ്മീരിൽ പുൽവാമ മുതൽ ഷോപിയാൻ വരെയുള്ള പ്രദേശങ്ങളിലേക്ക് ബുർഹാൻ തൻ്റെ ഭീകര ശൃംഖല വ്യാപിപ്പിച്ചു. പുൽവാമ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരപ്രവർത്തനങ്ങളിൽ ബുർഹാന് പങ്കുണ്ടായിരുന്നു.






























