Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫിലെ യു.എസ്. സൈനികതാവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻകേടുപാടുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട്. പ്രാഥമികമായി വിലയിരുത്തപ്പെട്ടതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടെന്നാണ് വിവരം. ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവിടേണ്ടിവരുമെന്നും യു.എസ്. ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി. ന്യൂസ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ മേൽക്കൈ അവകാശപ്പെടുന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങൾക്കു തീർത്തും വിരുദ്ധമാണിത്.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ വിവിധ രാജ്യങ്ങളിലെ യു.എസ്. താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. സ്‌റ്റോറേജ് വെയർഹൗസുകൾ, കമാൻഡ് സെൻ്ററുകൾ, എയർ ക്രാഫ്റ്റ് ഹാംഗറുകൾ, സാറ്റലൈറ്റ് കമ്യൂണിക്കേഷനുവേണ്ടി ഉപയോഗിക്കുന്ന സംവിധാനങ്ങൾ തുടങ്ങി ചുരുങ്ങിയത് 7 രാജ്യങ്ങളിലെയെങ്കിലും പ്രധാന സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. മാത്രമല്ല, സൈനിക നീക്കത്തിനും നിരീക്ഷണത്തിലും നിർണായകമായ റൺവേകൾക്കും റഡാർ സംവിധാനങ്ങൾക്കും ചില വിമാനങ്ങൾക്കും ഉൾപ്പെടെ കേടുപാടുകളുണ്ടായിട്ടുണ്ട്.
യു.എസിൻ്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് ഒരു പഴയ ഇറാനിയൻ എഫ്-5 വിമാനത്തിന് ഉള്ളിൽക്കടന്ന് ആക്രമണം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇറാൻ്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പൂർണമായ വിവരം യു.എസ്. പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടില്ല. മേഖലയിലെ സൈനിക നടപടികൾ കൈകാര്യം ചെയ്യുന്ന യു.എസ്. സെൻട്രൽ കമാൻഡ് നാശനഷ്ടങ്ങളേക്കുറിച്ച് പ്രതികരിക്കാനും തയ്യാറായിട്ടില്ല.
അതേസമയം, വിഷയത്തിൽ സുതാര്യത ഇല്ലാത്തതിൽ ചില റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ കടുത്ത അമർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചകളായി ചോദ്യങ്ങൾ ഉന്നയിച്ചിട്ടും, പ്രത്യേകിച്ച് പെൻ്റഗൺ റെക്കോഡ് ബജറ്റ് ആവശ്യപ്പെടുന്ന സമയമായിരുന്നിട്ടുകൂടി വിഷയത്തെക്കുറിച്ചുള്ള സമ്പൂർണ ചിത്രം ലഭിക്കുന്നില്ലെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി വിമർശിച്ചു.
ഇറാൻ യുദ്ധത്തിന് വേണ്ടി പെൻ്റഗൺ 20000 കോടി ഡോളറിലധികം യു.എസ്. കോൺഗ്രസിൽനിന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധം ആരംഭിച്ച് ആദ്യ ആഴ്ചയിൽ സൈനിക നടപടികൾക്കായി യു.എസ്. 1100 കോടി ഡോളർ ചെലവഴിച്ചെന്നാണ് വിവരം.


























