Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസിൽ സി.ബി.ഐ. അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി ജഡ്‌ജി സ്വര്‍ണകാന്ത ശര്‍മ പിന്മാറി. എ.എ.പി. നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പ്രതിസ്ഥാനത്തുള്ള കേസാണിത്.
കെജ്‌രിവാളിനേയും സിസോദിയയേയും ഡൽഹിയിലെ റൗസ് അവന്യൂ പ്രത്യേക കോടതി ഈ കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ. സമർപ്പിച്ച അപ്പീൽ കേൾക്കുന്നതിൽ നിന്നാണ് സ്വർണകാന്ത ശർമയുടെ പിന്മാറ്റം. എന്നാൽ, അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയുമടക്കമുള്ളവര്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത് അംഗീകരിച്ചല്ല തീരുമാനമെന്ന് ജസ്റ്റിസ് ശര്‍മ പറഞ്ഞു.
സ്വർണകാന്ത ശർമയ്‌ക്ക് നിഷ്പക്ഷതയില്ലെന്നാരോപിച്ച് എ.എ.പി. നേതാക്കള്‍ കോടതിയിൽ ഹാജരാകുന്നത് നിര്‍ത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതിനാല്‍ മദ്യനയ കേസ് തനിക്ക് കേള്‍ക്കാനാവില്ലെന്ന് വിശദീകരിച്ചാണ് ജഡ്‌ജിയുടെ പിന്‍മാറ്റം. ചീഫ് ജസ്റ്റിസിൻ്റെ തീരുമാനമനുസരിച്ച് മദ്യനയ കേസ് പുതിയ ബെഞ്ചിന് കൈമാറും.
കേസ് തുടര്‍ന്നും കേള്‍ക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ഥിച്ചെങ്കിലും ജുഡീഷ്യല്‍ അച്ചടക്കം പാലിക്കുമ്പോള്‍ കേസ് മറ്റൊരു ബെഞ്ചിന് വിടേണ്ടി വരുന്നതായി ശര്‍മ പറഞ്ഞു. സ്ഥാപനത്തെയാകെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊരു രാഷ്ട്രീയക്കാരും ഇത്ര തരം താഴ്‌ന്നിട്ടില്ലെന്ന് മേത്ത പറഞ്ഞപ്പോള്‍ അതുകൊണ്ടാണ് കോടതിയലക്ഷ്യ നടപടിയെടുക്കുന്നതെന്നും ജഡ്‌ജി പറഞ്ഞു.
ആർ.എസ്.എസ്. ബന്ധമുള്ള പരിപാടികളില്‍ പങ്കെടുത്തതും മക്കള്‍ കേന്ദ്രസര്‍ക്കാര്‍ പാനലിലെ അഭിഭാഷകരാണെന്നതും ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണകാന്ത ശര്‍മയോട് കേസില്‍നിന്ന് പിന്മാറാന്‍ കെജ്‌രിവാൾ ആവശ്യപ്പെട്ടത്. അപേക്ഷ ജസ്റ്റിസ് ശര്‍മ തള്ളിയതിന് പിന്നാലെയാണ് കോടതിയില്‍ ഹാജരാകില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു.



























