Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.
രണ്ടാഴ്ചക്കിടെ നാലാം തവണയാണ് കേന്ദ്രം ഇന്ധന വില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് വില 115.32 രൂപയും ഡിസലിന് 104.41 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയുടെ വർധനവാണ് വെള്ളിയാഴ്ച വരുത്തിയത്. പിന്നീട് 2 തവണകളിലായി 1 രൂപയോളം കൂട്ടിയിരുന്നു. ജനങ്ങൾക്ക് മേൽ ഇരുട്ടടിയെന്നോണമാണ് വീണ്ടും ഇന്ധനവില കേന്ദ്രം വർധിപ്പിച്ചിരിക്കുന്നത്.
ഇനിയും വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒറ്റയടിക്ക് വില കൂട്ടുന്നത് വലിയ ജനരോഷത്തിന് ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. റഷ്യ–യുക്രൈൻ സംഘർഷത്തെ തുടർന്ന് 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ് കേന്ദ്രസർക്കാർ പയറ്റിയത്.




























