തമിഴ്നാട്ടിൽ ട്വിസ്റ്റ്; ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ പറ്റില്ലെന്ന് വിജയിനോട് ​ഗവർണർ

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: തമിഴ്നാട്ടിൽ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുകയായിരുന്ന തമിഴക വെട്രി കഴകം നേതാവ് വിജയിന് തിരിച്ചടി. വിജയിന് ഭൂരിപക്ഷമില്ലെന്നു വ്യക്തമാക്കി ഗവർണറുടെ ചുമതല വഹിക്കുന്ന രാജേന്ദ്ര ആ‌ർലേക്കറാണ് കഥയിൽ വഴിത്തിരിവുണ്ടാക്കിയത്.

118 എം.എൽ.എമാരുടെ പിന്തുണക്കത്ത് നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് ​ഗവർണർ അറിയിച്ചു. ടി.വി.കെ. ഭാരവാഹികൾക്കൊപ്പം ​ഗവർണറെക്കണ്ട് സർക്കാർ രൂപവത്കരിക്കുന്നതിന് അനുമതി തേടിയുള്ള കത്ത് വിജയ് നൽകിയിരുന്നു. എന്നാൽ ​ഗവർണറുടെ ഇടപെടൽ തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണം വീണ്ടും അനിശ്ചിതത്വത്തിലാക്കി.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകളാണ് വിജയിയുടെ ടി.വി.കെ. നേടിയത്. കേവല ഭൂരിപക്ഷത്തിന് 10 എം.എൽ.മാരുടെ കുറവാണ് വിജയുടെ പാർട്ടിക്കുള്ളത്. 5 എം.എൽ.എമാരുള്ള കോൺഗ്രസിൻ്റെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽനിന്ന് വിജയിച്ച വിജയ് തിരുച്ചിയിലെ എം.എൽ.എ. സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. 108 സീറ്റുള്ള ടി.വി.കെ.യുടെ അംഗബലം അതോടെ 107 ആയി ചുരുങ്ങും. അങ്ങനെ വരുമ്പോൾ ഭൂരിപക്ഷം തികയ്ക്കാൻ 6 സീറ്റുകളുടെ കുറവ് കൂടി ഇപ്പോഴുണ്ട്.

ഡി.എം.കെ. -59, എ.ഐ.എ.ഡി.എം.കെ. -47, കോൺഗ്രസ് -5, പി.എം.കെ. -4, സി.പി.എം. -2, സി.പി.ഐ. -2, ഐ.യു.എം.എൽ. -2, വി.സി.കെ. -2, ബി.ജെ.പി. -1, ഡി.എം.ഡി.കെ. -1, എ.എം.എം.കെ. -1 എന്നിങ്ങനെയാണ് തമിഴ്നാട്ടിലെ കക്ഷിനില.

ഇതിനിടെ വിജയിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം എം.എൽ.എമാർ രംഗത്തെത്തിയിട്ടുണ്ട്. 20ഓളം എം.എൽ.എമാർ വിജയിന് പിന്തുണ നൽകണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ മറുവിഭാഗം ഇതിനോട് യോജിച്ചിട്ടില്ല. 59 സീറ്റുള്ള ഡി.എം.കെയാകും തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് വിജയിനൊപ്പം ചേർന്ന് സർക്കാരിൻ്റെ ഭാഗമാകാൻ എ.ഐ.എ.ഡി.എം.കെ. ശ്രമിക്കുന്നത്. പാർട്ടി അധ്യക്ഷൻ പളനിസ്വാമിക്കടക്കം ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് അഭിപ്രായമാണ് ഉള്ളതെന്നാണ് വിവരം.

Recent Articles

Related Articles

Special