ന്യൂഡല്‍ഹി: 10 മാസം മുമ്പ് 2024 മാർച്ച് 16ന് നടത്തിയ അതിസാഹസിക സൈനിക നീക്കത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ആ നീക്കത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിങ് കമാന്‍ഡര്‍ അക്ഷയ് സക്‌സേനയാണ് കഥയിലെ നായകൻ. ഈ റിപ്പബ്ലിക് ദിനത്തിൽ ഇദ്ദേഹത്തിന് രാജ്യം വായുസേനാ മെഡൽ നല്കി ആദരിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ആയുധധാരികളായ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് കപ്പല്‍ ജീവനക്കാരെ രക്ഷിക്കുന്നതിനുള്ള ഓപ്പറേഷനിലാണ് സക്സേന നിര്‍ണായക പങ്കുവഹിച്ചത്. റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ഇദ്ദേഹതതിനുള്ള മെഡല്‍ പ്രഖ്യാപിച്ചപ്പോഴാണ് ഈ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറംലോകമറിഞ്ഞത്.
2024 മാര്‍ച്ച് 15ന് സൊമാലിയന്‍ തീരത്ത് വച്ചാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇവര്‍ നാവികസേനയുടെ കപ്പലിന് നേരെ വെടിയുതിര്‍ക്കുകയും ഡ്രോണ്‍ വെടിവെച്ചിടുകയും ചെയ്തിരുന്നു. ഈ കപ്പല്‍ പിടിച്ചെടുക്കാനായി നാവികസേന നടത്തിയ ദൗത്യത്തിലാണ് അക്ഷയ് സക്‌സേന നിര്‍ണായക പങ്കുവഹിച്ചത്.
കടല്‍കൊള്ളക്കാരെ നേരിടാനായി നാവികസേനയുടെ 18 കമാന്‍ഡോകളെ ആകാശമാര്‍ഗം എത്തിച്ചു. ഇവരെയും ഇവര്‍ക്ക് സഞ്ചരിക്കാനുള്ള രണ്ട് സി.ആര്‍.ആര്‍.സി. ബോട്ടുകളെയും വ്യോമസേനയുടെ സി-17 വിമാനത്തില്‍ നിന്ന് എയര്‍ഡ്രോപ്പ് ചെയ്യുകയായിരുന്നു. ഈ വിമാനം പറത്തിയത് അക്ഷയ് സക്‌സേനയാണ്.
4 മണിക്കൂര്‍ വിമാനം പറത്തിയാണ് സൊമാലിയന്‍ മേഖലയിലേക്ക് അക്ഷയ് കമാന്‍ഡോകളെ എത്തിച്ചത്. ശത്രുക്കള്‍ക്ക് വിവരം ലഭിക്കാതിരിക്കാനായി വിമാനത്തിന്റെ എമ്മിറ്ററുകളെല്ലാം ഓഫ് ചെയ്ത് വിദേശ സമുദ്രമേഖലകളിലൂടെ താഴ്ന്ന നിലയില്‍ പറന്ന് സാഹസികമായാണ് സംഘത്തെ കപ്പലിന് സമീപം എയര്‍ഡ്രോപ്പ് ചെയ്തത്.
കൃത്യമായി കടലിറങ്ങിയ കമാന്‍ഡോ സംഘം കടല്‍ക്കൊള്ളക്കാരെ കീഴടക്കി കപ്പല്‍ തിരിച്ചുപിടിക്കുകയും 17 ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. പൈലറ്റ് സഞ്ജയ് സക്‌സേനയുടെ ധീരതയും നേതൃത്വവും സാങ്കേതിക ജ്ഞാനവുമാണ് 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിന് കരുത്തായതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.