ബംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം ഏറ്റവുമധികം വിറ്റഴിഞ്ഞത് ബംഗളൂരു നഗരത്തിലെന്ന്
സ്വിഗ്ഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. രാത്രി 10നും 11നും ഇടയിലുള്ള സമയത്താണ് കോണ്ടം ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നും, ഇതില്‍ തന്നെ ഫ്ലേവേഡ് കോണ്ടങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുമെന്നും റിപ്പോര്‍ട്ടില്‍ കമ്പനി പറയുന്നു. കോണ്ടത്തിന് പുറമെ രാത്രിയില്‍ ബംഗളൂരുവില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍കുറെയ്ക്കുമാണെന്നും കമ്പനി പറയുന്നു.
അടിവസ്ത്രങ്ങളുടെ വില്‍പനയിലും ബംഗളൂരു തന്നെയാണ് ഇന്ത്യൻ നഗരങ്ങളിൽ മുന്നിൽ. ഹൈദരാബാദിലും മുംബൈയിലുമുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബംഗളൂരുവില്‍ മാത്രം എത്തിച്ച് നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ പൂജ സാധനങ്ങള്‍, പാര്‍ട്ടികള്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എന്നിവയും വന്‍തോതില്‍ ആളുകള്‍ ഇന്‍സ്റ്റമാര്‍ട്ടിലൂടെ വാങ്ങിക്കൂട്ടി.
മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 1.8 മടങ്ങ് ഓര്‍ഡറുകളാണ് വൈനും, ഷോട്ട് ഗ്ലാസുകള്‍ക്കും ദീപാവലി സീസണില്‍ മാത്രം ബംഗളൂരുവില്‍ നിന്ന് ലഭിച്ചതെന്നും കമ്പനി കണക്കുകള്‍ പറയുന്നു. ഇതിന് പുറമെ രാജ്യത്ത് ഏറ്റവുമധികം ടൂത്ത് ബ്രഷുകള്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി വാങ്ങിയതും ബംഗളൂരു തന്നെ.
ഹൈദരാബാദും ഡല്‍ഹിയുമാണ് ബംഗളൂരുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് ഇന്ത്യൻ നഗരങ്ങള്‍. ബിരിയാണിയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റുപോയ ഭക്ഷണമെന്നും സ്വിഗ്ഗി വെളിപ്പെടുത്തിയിരുന്നു.