ന്യൂയോർക്ക്: യുഎസിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ സി.ഇ.ഒ. ബ്രയൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കൻ സമയം ബുധനാഴ്ച രാവിലെ 6.45 ന് ന്യൂയോർക്ക് ഹിൽട്ടൺ ഹോട്ടലിന് സമീപത്തുവച്ചായിരുന്നു വെടിവെപ്പ്. ആക്രമണം ആസൂത്രിതമാണെന്നും പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും ന്യൂയോർക്ക് പൊലീസ് അറിയിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
50 വയസുകാരനായ ബ്രയൻ തോംസൺ നയിക്കുന്ന യുണൈറ്റഡ് ഹെൽത്ത്കെയർ ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ്. യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിന്റെ നിക്ഷേപക ദിനത്തോട് അനുബന്ധിച്ചാണ് ഹിൽട്ടൺ ഹോട്ടലിൽ ബ്രയൻ എത്തിയത്. അമേരിക്കൻ സമയം ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് ഹിൽട്ടണിൽ നിക്ഷേപക ദിനം നിശ്ചയിച്ചിരുന്നത്. ബ്രയന് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് കമ്പനി പരിപാടി റദ്ദാക്കി.
ഹിൽട്ടണിന് പുറത്ത് ബ്രയൻ എത്തുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പാണ് അക്രമി എത്തുന്നത്. കാൽനടയായി എത്തിയ ഇയാൾ ബ്രയൻ വരുന്നതിനായി കാത്തിരുന്നതിനു നിരവധി ദൃക്‌സാക്ഷികളുണ്ട്. ബ്രയൻ ഹിൽട്ടണിലേക്ക് നടക്കുമ്പോൾ അക്രമി പിന്നിൽ നിന്ന് പലതവണ വെടിയുതിർക്കുകയായിരുന്നു. 20 അടി ദൂരെ നിന്നാണ് അക്രമി വെടിയുതിർത്തത്.
സാക്ഷികൾ പറയുന്നത് പ്രകാരം വെടിവച്ചതിനു ശേഷം പ്രതി ആദ്യം കാൽനടയായും പിന്നീട് ഇ-ബൈക്കിലുമാണ് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. സെൻട്രൽ പാർക്കിലാണ് ഇയാളെ അവസാനമായി കണ്ടത്. അടിയന്തര ചികിത്സ നൽകാനായി ബ്രയനെ റൂസ്വെൽറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
2021 ഏപ്രിലിലാണ് യുണൈറ്റഡ് ഹെൽത്ത്കെയർ സി.ഇ.ഒ. ആയി ബ്രയൻ തോംസൺ ചുമതലയേറ്റത്. 2004 മുതൽ അദ്ദേഹം കമ്പനിയുടെ ഭാഗമായിരുന്നു.