Follow the FOURTH PILLAR LIVE channel on WhatsApp
മോസ്‌കോ: തൊട്ടയൽപക്കത്തുള്ള യുക്രൈനെതിരെ ‘ഭൂഖണ്ഡാന്തര’ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി റഷ്യം. യുക്രൈനിലെ നിപ്രോയിലുള്ള കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ലോക ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തിനു നേരെ ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിക്കപ്പെടുന്നത്. ആക്രമണത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ പേർക്ക് പരിക്കേറ്റു.
നിപ്രോയിൽനിന്ന് 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് മിസൈൽ തൊടുത്തത്. 2011ൽ പരിഷ്‌കരിച്ച ‘റുബേസ്’ മിസൈലാണ് പ്രയോഗിച്ചത്. 60 വർഷം മുമ്പാണ് റഷ്യ ഈ മിസൈൽ വികസിപ്പിച്ചത്.
പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും യുക്രൈനെ സഹായിച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാവുന്ന മിസൈൽ റഷ്യ തൊടുത്തത്. 5,800 കിലോമീറ്റർ ദൂരപരിധിയിലേക്ക് ആക്രമിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണ് റഷ്യ ഉപയോഗിച്ചത്. നിലവിൽ സാധാരണ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കൾ തന്നെയാണ് റഷ്യ പ്രയോഗിച്ചതെങ്കിലും ആണവാക്രമണ മുന്നറിയിപ്പെന്ന രീതിയിലാണ് ഈ നീക്കമെന്നും വിലയിരുത്തുന്നു.
ഇൻറിപെൻഡെന്റ്‌ലി ടാർഗറ്റബിൾ റീഎൻട്രി വെഹിക്കിളും റഷ്യ യുദ്ധരംഗത്ത് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യയുടെ അണ്വായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഒപ്പുവെച്ചത്. തങ്ങൾ നല്കിയ മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നല്കിയതിനു പിന്നാലെയാണ് റഷ്യയുടെ ഈ നടപടി.