തിരുവനന്തപുരം: ബാങ്കിൽനിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടർന്ന് ഒരുലക്ഷം രൂപ കവർന്നു. സെപ്റ്റംബർ 26നു നടന്ന കവർച്ചയ്ക്കു പിന്നിൽ നാലംഗ സംഘമെന്നാണ് സൂചന.
Follow the FOURTH PILLAR LIVE channel on WhatsApp
നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകൾ ബൈക്കിൽ പിന്തുടർന്നാണ് സംഘം കവർച്ച നടത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.
നെടുമങ്ങാട് സ്വദേശി സിയാദ് ബന്ധുവിനു നൽകാൻവേണ്ടി കനറാ ബാങ്കിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചു. പഴകുറ്റിയിൽ കാത്തുനിന്ന ബന്ധു ഹുസൈനു പണം കൈമാറി. പണവുമായി കാറിൽ വെമ്പായം ഭാഗത്തേക്കു പോയ ഹുസൈൻ താന്നിമൂട് ജങ്ഷനിൽ കാർ നിർത്തി സമീപത്തെ കടയിൽക്കയറി വെള്ളം കുടിച്ചു. തിരികെ വന്നു കാറിൽ കയറിയപ്പോൾ പണം സൂക്ഷിച്ചിരുന്ന ഡാഷ്‌ബോർഡ് തുറന്നുകിടക്കുകയും പണം നഷ്ടപ്പെട്ടതായും അറിഞ്ഞു. ബൈക്കിൽവന്ന രണ്ടുപേരിൽ ഒരാൾ കാറിൽ കയറിയശേഷം ഇറങ്ങിപ്പോയതു കണ്ടതായി ജങ്ഷനിൽ ഉണ്ടായിരുന്നവർ പറഞ്ഞു.
ബാങ്കിന് അകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം വലിയ തുക പിൻവലിക്കുന്നവരെ പിന്തുടർന്ന് പണം തട്ടിയെടുക്കുകയാണ് രീതി. സിനിമാസ്റ്റൈൽ മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രതികൾ രണ്ട് ബൈക്കുകളിലായി എത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നാല് പേരടങ്ങുന്ന സംഘത്തിൽ രണ്ടുപേർ ബാങ്കിനകത്ത് പ്രവേശിക്കുകയും രണ്ടുപേർ പുറത്ത് കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറ്റവും കൂടുതൽ പണം പിൻവലിക്കുന്നവരെ കണ്ടെത്തി അവരെ പിന്തുടർന്ന് പണം കവരാനാണ് രണ്ടുപേർ ബാങ്കിനുള്ളിൽ നിലയുറപ്പിക്കുന്നത്.