29 C
Trivandrum
Tuesday, February 11, 2025

ബ്രഹ്‌മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം; മാലിന്യമല നീക്കി വീണ്ടെടുത്തത് 18 ഏക്കർ

കൊച്ചി: ബ്രഹ്‌മപുരം എന്നാല്‍ മാലിന്യങ്ങള്‍ മലപോലെ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമായിരുന്നു ഒരുകാലത്ത്. ഈ മാലിന്യമലകള്‍ നീക്കംചെയ്ത ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. കൊച്ചി മേയര്‍ എം.അനില്‍ കുമാറിനും പി.വി.ശ്രീനിജന്‍ എം.എല്‍.എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കിട്ടത്. എറണാകുളം കളക്ടര്‍ എന്‍.എസ്.കെ.ഉമേഷും ഒപ്പമുണ്ടായിരുന്നു.

മാലിന്യമലകള്‍ നീക്കിയ ബ്രഹ്‌മപുരത്ത് മേയര്‍ എം.അനില്‍ കുമാറിനും പി.വി.ശ്രീനിജന്‍ എം.എല്‍.എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ബ്രഹ്മപുരത്ത് വേണമെങ്കിൽ ഇപ്പോൾ ക്രിക്കറ്റ് കളിക്കാം… പതിറ്റാണ്ടുകളായി ബ്രഹ്മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ 75 ശതമാനവും ഇതിനകം നീക്കംചെയ്തിട്ടുണ്ട്, 18 ഏക്കർ ഭൂമി ഇങ്ങനെ വീണ്ടെടുത്തു -മന്ത്രി കുറിച്ചു.

ബ്രഹ്‌മപുരത്ത് 400 കോടിയുടെ പി.പി.പി. പദ്ധതിയടക്കം 706.55 കോടി രൂപയുടെ സമഗ്ര ഖരമാലിന്യ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനൊരുങ്ങുകയാണ് കൊച്ചി കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ലോകബാങ്ക് സഹായത്തോടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രഹ്‌മപുരത്തെ 108 ഏക്കറില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പതിനേഴ് പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇവ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്.

ബ്രഹ്‌മപുരത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ബ്രഹ്‌മപുരത്ത് പുറത്തും അകത്തും നിലവാരമുള്ള റോഡുകള്‍ ഉണ്ടാക്കും. ഏഴുമീറ്റര്‍ വീതിയില്‍ സൈക്കിള്‍ട്രാക്കും ഫുട്പാത്തും ഗ്രീന്‍ ബെല്‍റ്റും അടങ്ങുന്നതാവും പുഴത്തീരത്തുകൂടിയുള്ള റിങ് റോഡ്. അകത്തുള്ള റോഡിനും 7 മീറ്ററായിരിക്കും വീതി.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks