Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനു ശേഷം ചേർന്ന ആദ്യ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. വിമതശബ്ദമുയർത്തുകയും തട്ടിക്കൊണ്ടു പോകൽ വിവാദത്തിന് വഴിമരുന്നിടുകയും ചെയ്ത സി.പി.എം. കൗൺസിലർ കലാ രാജു സംഭവങ്ങൾക്കു ശേഷം പങ്കെടുത്ത ആദ്യ യോഗമായിരുന്നു ഇത്. സി.പി.എമ്മുമായി സഹകരിക്കില്ലെന്നും യു.ഡി.എഫിനൊപ്പം നില്ക്കുമെന്നും രാജിവെയ്ക്കില്ലെന്നും കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച അവർ ഫലത്തിൽ ഹൈക്കോടതി ഇക്കാര്യത്തിൽ പറഞ്ഞ അഭിപ്രായത്തെ പരസ്യമായി തള്ളി.
രാഷ്ട്രീയ ആഭിമുഖ്യം മാറ്റണമെങ്കില്‍ ജനപ്രതിനിധി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അതാണ് ജനാധിപത്യത്തിന്റെ ധാര്‍മികതയെന്നും സംഘര്‍ഷത്തില്‍ പ്രതികളായ യു.ഡി.എഫ്. അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മറിച്ചുള്ള നടപടി ജനങ്ങളുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്‍വാങ്ങലാകും. അത് ജന താല്പര്യത്തിന് എതിരാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മറുപടി ജനങ്ങള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കാനാകും. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറയുകയുണ്ടായി. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ജയിപ്പിച്ച പാർട്ടിക്കെതിരെ പ്രവർത്തികുമെന്ന് കലാ രാജു പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. തുടർന്ന് കലാ രാജു കോടതിക്ക് മുൻപാകെ നൽകിയ രഹസ്യമൊഴിയിലും കൗൺസിലിൽ വാദപ്രതിവാദമുണ്ടായി. തുടർന്ന് പ്രതിപക്ഷം ഡയസിനു മുമ്പാകെ പ്രതിഷേധിച്ചു. കല രാജുവും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നു.