Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണർ രാജേന്ദ്ര ആര്‍ലേക്കർക്കൊപ്പം ചട്ടം ലംഘിച്ച് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും അകത്തു കയറി. പിന്നീട് മറ്റൊരു വഴിയിലൂടെ അദ്ദേഹം പുറത്തേക്കു പോയി. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡി.ജി.പിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡി.ജി.പി. സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്‌പീക്കർ മറുപടിയിൽ പറഞ്ഞു.
എന്നാൽ നയപ്രഖ്യാപനത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ചില്ല. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പില്ലാത്ത കീഴ്‌വഴക്കമാണിത്. സാധാരണ ഗതിയിൽ ചെയ്യാൻ പാടില്ലാത്തതാണ്. അക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയിൽപെടുത്തി. സ്‌പീക്കർ ഡി.ജി.പിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.























