Follow the FOURTH PILLAR LIVE channel on WhatsApp
എൽ.ഡി.എഫിനെതിരെ ഇടയ്ക്കൊക്കെ ഉന്നയിച്ചിരുന്ന ബന്ധുനിയമന ആരോപണം അധികാരത്തിലെത്തിയപ്പോൾ യു.ഡി.എഫ്. മറന്നു. സ്വന്തം അളിയനെ മന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സംഗതി വിവാദമായപ്പോൾ എല്ലാവരും തന്ത്രപരമായ മൗനത്തിലാണ്. ഒന്നു പറയാതിരുന്നാൽ വിവാദം തനിയെ കെട്ടടങ്ങുമെന്നാണ് നിലപാട്.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പേഴ്സണൽ സ്റ്റാഫിലാണ് സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത്. അതീവരഹസ്യമായിട്ടായിരുന്നു നടപടിക്രമങ്ങളെല്ലാം. തിങ്കളാഴ്ച വൈകിട്ടാണ് സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റ് വന്നപ്പോഴാണ് മന്ത്രിയുടെ അളിയനും സ്റ്റാഫിൽ ഇടംപിടിച്ചതായി മറ്റുള്ളവർ അറിയുന്നതു തന്നെ. കണ്ണൂർ ഉളിക്കൽ സ്വദേശിയാണ് ബെന്നി തോമസ്.
2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരെയാണ് നിയമിച്ചത്. സണ്ണി ജോസഫ് എം.എൽ.എ. ആയപ്പോൾ മുതൽ തന്നെ അളിയൻ ബെന്നിയെയും ഒപ്പം കൂട്ടിയതാണ്. ഇപ്പോൾ അത് മന്ത്രി ഓഫീസിൽ വരെ എത്തിനില്ക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞതെല്ലാം യു.ഡി.എഫ്. വിഴുങ്ങുന്നതിൻ്റെ മറ്റൊരുദാഹരണമായി സണ്ണി ജോസഫും അളിയൻ ബെന്നി തോമസും.






















