11 ദിവസത്തിന് ശേഷവും കൃത്യമായ പോളിങ് ശതമാനമില്ല; ദുരൂഹമെന്ന് ബി.ജെ.പി.-ഇതര കക്ഷികൾ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ പോളിങ് ശതമാനം നൽകാതെ തിരഞ്ഞെടുപ്പു കമ്മിഷൻ. മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ അവസ്ഥ. വോട്ടുചെയ്തവരുടെ കണക്ക് ഇനിയും കമ്മിഷൻ നൽകിയിട്ടില്ല. 79.63 ശതമാനം എന്ന ഏകദേശ കണക്കാണ് ഒരാഴ്ചമുൻപ്‌ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.ഖേൽക്കർ നൽകിയത്. കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ബി.ജെ.പി.-ഇതര കക്ഷികളുടെ ആരോപണം.

സർവീസ് വോട്ട്, തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ വോട്ട് എന്നിവയുടെ കണക്ക് ഇനിയും അന്തിമമാക്കിയിട്ടില്ല. കമ്മിഷൻ പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലേറെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടു ചെയ്യാനായിട്ടില്ല. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നിരവധിപേർക്ക് തപാൽ വോട്ട് ചെയ്യാനായില്ലെന്ന പരാതിക്ക് പിറകെ തിരഞ്ഞെടുപ്പു കമ്മിഷൻ തപാൽ വോട്ട് കൈകാര്യംചെയ്തിരുന്ന സോഫ്ട്വെയർ പ്രവർത്തനരഹിതമായി.  കഴിഞ്ഞ രണ്ടുദിവസമായി ഈ സോഫ്റ്റ്‌വേർ ലോഗിൻ ചെയ്യാനോ വിവരങ്ങൾ കാണാനോ ആകുന്നില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്‌ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ തപാൽ വോട്ടിന് അപേക്ഷിച്ചവരുടെ വിവരങ്ങളെല്ലാം ജില്ലാ കേന്ദ്രങ്ങളിൽനിന്ന് അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന kerala.electone.in എന്ന സൈറ്റാണ് രണ്ടുദിസവമായി പ്രവർത്തനരഹിതമായത്.

കേരളത്തിലെ 140 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫീസർമാർ, ജില്ലാ കളക്ടർമാർ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർക്കെല്ലാമായാണ് സൈറ്റ് നിലവിൽവന്നത്. തിരഞ്ഞെടുപ്പിന്റെ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമൊപ്പം തപാൽവോട്ട് വിവരങ്ങളും ഇതിലാണ് സൂക്ഷിച്ചിരുന്നത്.

സംസ്ഥാനത്തെ കണക്കുകൾ കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിച്ച ശേഷമേ പുറത്തുവിടൂ എന്നാണ് നിലവിലെ സ്ഥിതി. കൃത്യമായ വിവരങ്ങൾ വോട്ടെണ്ണിയശേഷം പുറത്തുവിടുമെന്നാണ് ഇപ്പോൾ കമ്മിഷൻ പറയുന്നത്.

Recent Articles

Related Articles

Special