Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്റാൻ: യു.എസുമായി കൂടുതൽ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ. ഇറാൻ-യു.എസ്. ആദ്യ റൗണ്ട് ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് ശേഷം രണ്ടാം റൗണ്ട് ചർച്ചകൾ നടക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി അറിയിച്ചു. യു.എസ്. അവരുടെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല, ഇത് നല്ല ഫലങ്ങളിലേക്ക് ഒരിക്കലും നയിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. “അടുത്ത ഘട്ട ചർച്ചകൾക്ക് ഇതുവരെ ഞങ്ങൾക്ക് പദ്ധതികളില്ല. ഇറാൻ്റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഏപ്രിൽ 11, 12 തീയതികളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ യു.എസും ഇറാനും നേരിട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. പുതിയ ചർച്ചകൾക്കുള്ള ട്രംപിൻ്റെ പ്രഖ്യാപനം ബുധനാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ നീട്ടാനുള്ള പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഞായറാഴ്ച യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത് അമേരിക്കൻ പ്രതിനിധികൾ ഇറാനുമായി സമാധാന ചർച്ചകൾക്കായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ ഉണ്ടാകും എന്നാണ്. “എൻ്റെ പ്രതിനിധികൾ പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുന്നു – അവർ നാളെ വൈകുന്നേരത്തോടെ ചർച്ചകൾക്കായി അവിടെയെത്തും,” ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും നശിപ്പിക്കുമെന്ന ഭീഷണി ട്രംപ് വീണ്ടും ഉയർത്തുകയും ചെയ്തു.




























